പൊന്നാനി : മുൻ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അതിജീവിത മജിസ്‌ട്രേറ്റ് മുൻപാകെ രഹസ്യമൊഴി നൽകി. പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയായിരുന്ന എസ്. സുജിത് ദാസ്, തിരൂർ ഡിവൈ.എസ്.പി.യായിരുന്ന വി.വി. ബെന്നി, പൊന്നാനി ഇൻസ്പെക്ടറായിരുന്ന വിനോദ് വലിയാറ്റൂർ എന്നിവർക്കെതിരേയാണ് വീട്ടമ്മ പരാതി നൽകിയത്. അന്വേഷണത്തിന് കോടതി ഉത്തരവിട്ടതിനെതുടർന്നാണ് പരാതിയിൽ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. ഐ.ജി. എസ്. അജിതാബീഗത്തിന്റെ മേൽനോട്ടത്തിൽ എ.ഐ.ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
2022-ൽ ഒരുദിവസം രാത്രി പത്തോടുകൂടി പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തൂവെന്നുംമറ്റുമാണ് മുൻ പൊന്നാനി പോലീസ് ഇൻസ്പെക്ടർക്കെതിരേ എഫ്.ഐ.ആറിൽ ചുമത്തിയിരിക്കുന്ന കുറ്റം. 2022-ൽ ഒരുദിവസം രാത്രി ഏഴോടുകൂടി പരാതിക്കാരിയുടെ വീട്ടിലെത്തി ലൈംഗികാതിക്രമത്തിന് വിധേയമാക്കി പരാതിക്കാരിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയുംമറ്റും ചെയ്തൂവെന്നാണ് മുൻ ഡിവൈ.എസ്.പി.യ്ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം.
2022-ൽ ഒരുദിവസം മലപ്പുറത്തുള്ള വീട്ടിൽവെച്ച് പരാതിക്കാരിയെ ബലാത്സംഗംചെയ്യുകയും പിന്നീട് ഒന്നരമാസം കഴിഞ്ഞ് ചങ്കുവെട്ടിക്ക് സമീപത്തുള്ള മറ്റൊരു വീട്ടിൽവെച്ച് വീണ്ടും ബലാത്സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തെന്ന് ജില്ലാ പോലീസ് മേധാവിക്കെതിരേ ചുമത്തിയ കുറ്റം. ഇദ്ദേഹത്തോടൊപ്പം കണ്ടാലറിയാവുന്ന മറ്റൊരാളേയും പ്രതിചേർത്തിട്ടുണ്ട്.





























