ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിൽ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെക്ക് മനംമാറ്റമെന്ന് സൂചന. മണ്ഡലപുനർനിർണയത്തോട് എതിർപ്പില്ലെന്ന് ഡിഎംകെ നേതാവ് ആർ.എസ്.ഭാരതി പറഞ്ഞു. ഡിഎംകെയുടെ നിർദേശങ്ങൾ അംഗീകരിച്ചാൽ കേന്ദ്ര സർക്കാറിനെ പിന്തുണയ്ക്കുമെന്നും സർക്കാർ ഭേദഗതികൾ മുന്നോട്ടുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിന് ദോഷമാകില്ലെങ്കിൽ ബില്ലിനെ എതിർക്കേണ്ടതില്ല. എംപിമാരുമായി ആലോചിച്ച് തീരുമാനിക്കും. എല്ലാ തമിഴരും ബില്ലിനെ എതിർക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആഹ്വാനത്തെയും അദ്ദേഹം തള്ളി. അന്ധമായി ഒന്നിനെയും എതിർക്കേണ്ടതില്ലെന്നും ഭാരതി പറഞ്ഞു.
വനിത സംവരണം, മണ്ഡല പുനർ നിർണയം എന്നിവയിൽ സമവായം ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി. പ്രതിപക്ഷം സഹകരിച്ചാലേ പ്രത്യേക സിറ്റിംഗ് ഉണ്ടാകൂവെന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞു. ഡിഎംകെയുമായുള്ള ചർച്ചകളിലും അന്തിമ ധാരണയില്ല. എഫ്സിആർഎ ബില്ലിൽ ചില മാറ്റങ്ങൾക്ക് തയ്യാറെന്നും കേന്ദ്രം പറഞ്ഞു. വിദേശ ഫണ്ട് ഉപയോഗിച്ചിട്ടുള്ള സ്ഥാപനങ്ങൾ ഏറ്റെടുക്കുന്ന വ്യവസ്ഥയിൽ ഇളവുകളാകാമെന്നാണ് സർക്കാർ നിലപാട്. എന്നാൽ ഡൽഹി പ്രതിഷേധത്തിൽ അമിത് ഷാ മാപ്പു പറയും വരെ ബില്ല് അവതരണം ചെറുക്കുമെന്ന് ഇന്ത്യ സഖ്യം മുന്നറിയിപ്പ് നൽകി.



























