പത്തനംതിട്ട: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. കോന്നി – പ്ലാച്ചേരി റീച്ചിൽ മാത്രം അമ്പതു കോടിയിലധികം രൂപയുടെ അഴിമതി നടന്നതായാണ് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയത്. നിർമ്മാതാക്കളായ ഇ.കെ.കെ ഇൻഫ്രാസ്ട്രച്ചർ ലിമിറ്റഡിനെ കൊണ്ട് ബിഎം, ബിസി പൊളിച്ച് പുനർ നിർമ്മിക്കുകയോ അല്ലാത്ത പക്ഷം കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയോ ചെയ്യണമെന്ന് വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അഴിമതിക്ക് കൂട്ടുനിന്ന കൺസൾട്ടിംഗ് കമ്പനിക്കെതിരെയും കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് വിജിലൻസ് റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.
മുപ്പതു കിലോമീറ്ററിലധികം ദൂരമുള്ള കോന്നി – പ്ലാച്ചേരി റീച്ചിൽ വിജിലൻസ് വ്യാപകമായ പരിശോധനയാണ് നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി റോഡിന്റെ പത്തു മേഖലകളിൽ നിന്നും ബിറ്റുമിൻ കോൺക്രീറ്റ് പാളികളും ബിറ്റുമിൻ മെക്കാഡം പാളികളും ഇളക്കി എടുത്തിരുന്നു. ഈ സാമ്പിളുകൾ കെഎച്ച്ആർഐ ലബോറട്ടറിയിൽ അയച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ലെയറുകൾക്ക് ഘനം വളരെ കുറവാണെന്ന് കണ്ടെത്തി. 40 ടൺ ഭാരം ഉൾക്കൊള്ളാൻ പറ്റുന്ന വിധത്തിലല്ല ടാറിംഗ് നടന്നതെന്ന് ഇതു വ്യക്തമാക്കുന്നു. നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച കൺസൾട്ടിംഗ് എൻജിനിയറിംഗ് ഗ്രൂപ്പ് ലിമിറ്റഡ് എന്ന സ്ഥാപനവും ഗുരുതര കൃത്യവിലോപം നടത്തിയതായി വിജിലൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നിർമ്മാണ നിലവാരം പരിശോധിക്കാനാണ് കെ.എസ്.ടി.പി 1228 കോടി രൂപാ കരാറിൽ ഈ സ്ഥാപനത്തെ ചുമതലപ്പെടുത്തിയത്. എന്നാൽ നിർമ്മാണ കമ്പനിയും കൺസൾട്ടിംഗ് കമ്പനിയും തമ്മിൽ ഒത്തു കളിച്ചതിനാൽ വൻ നഷ്ടമാണ് ഉണ്ടായത്. അതിനാൽ ആനുപാതിക തുക കൺസൾട്ടിംഗ് കമ്പനിയിൽ നിന്നും ഈടാക്കാനും നിർദ്ദേശമുണ്ട്. റോഡ് നിർമ്മാണത്തിനായി പാറ പൊട്ടിച്ചു മാറ്റുന്നതിന് 7.25 കോടി രൂപയാണ് ഇ.കെ.കെ ഇൻഫ്രാസ്ട്രക്ച്ചറിന് നൽകിയത്. എന്നാൽ ഖനനം വേണ്ട വിധത്തിൽ നടന്നില്ല എന്ന് വിജിലൻസ് കണ്ടെത്തി. നൽകിയ തുകയിൽ നിന്നും 6.96 കോടി തിരികെ പിടിക്കാൻ കെ.എസ്.റ്റി.പി തീരുമാനിച്ചതായാണ് അറിയുന്നത്. എന്നാൽ ഇത് നടക്കുമോ എന്ന കര്യത്തിൽ വ്യക്തതയില്ല.
റോഡ് നിർമ്മാണത്തിനു ശേഷം അധികം വന്ന 46315 മെട്രിക് ടൺ മണ്ണ് മറിച്ചു വിൽക്കുമെന്നാണ് കരാർ കമ്പനി നേരത്തെ പറഞ്ഞത്. ഈ തുക കെ.എ.സ്.ടി.പിക്ക് തിരികെ ലഭിക്കേണ്ടതാണ്. എന്നാൽ റോഡ് നിർമ്മാണം കഴിഞ്ഞ് രണ്ടു വർഷം ആയിട്ടും 10 യാർഡുകളിലായി ഈ മണ്ണ് കൂട്ടിയിട്ടിരിക്കുകയാണ്. ഈ മണ്ണ് തിരിച്ചു പിടിക്കണമെന്നും വിജിലൻസ് നിർദ്ദേശിച്ചു. റോഡിന് ആവശ്യത്തിന് വീതിയില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമുള്ള കാര്യങ്ങളും വിജിലൻസ് റിപ്പോർട്ടിലുണ്ട്. അതിനാൽ കെ.എസ്.ടി.പി പൊൻകുന്നം ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർക്കെതിരെ കേസ് എടുക്കണമെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റോഡ് നിർമ്മാണത്തിൽ സംഭവിച്ച ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി റാന്നി സ്വദേശി അനിൽ കാറ്റാടിക്കൽ എന്ന പൊതുപ്രവർത്തകൻ 2021 നവംബർ മുതൽ കെ.എസ്.ടി.പി, പൊതുമരാമത്ത് മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് നിരവധി കത്തുകൾ എഴുതിയിരുന്നു. ഇതേ തുടർന്ന് വിജിലൻസ് നടത്തിയ ആദ്യ അന്വേഷണം എങ്ങും എത്തിയില്ല. തുടർന്ന് ഗവർണർക്ക് അനിൽ പരാതി അയച്ചു. അതിനാലാണ് വിജിലൻസിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായത്.































