കൊച്ചി : ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് ഭാരവാഹികള്‍. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നില്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ‘അമ്മ’ ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അംഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു.
കൊച്ചിയില്‍ വെച്ചുനടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികരണം. ‘വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണ്. കോടതി തീരുമാനത്തിന് മുന്‍പ് എടുത്ത് ചാടാനാകില്ല. ഐസിസി നല്‍കിയ ശുപാര്‍ശയാണ് വിജയ് ബാബുവിനെതിരെ നടപ്പാക്കിയത്. വിജയ് ബാബു പല ക്ലബിലും അംഗമാണ്. അവിടെ നിന്നൊന്നും പുറത്താക്കിയിട്ടില്ല. പിന്നെന്തിന് അമ്മയില്‍ നിന്ന് പുറത്താക്കണം. കോടതി വിധിക്കനുസരിച്ച് അമ്മ പ്രവര്‍ത്തിക്കും. അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇനിയുണ്ടാവില്ല. പകരം സിനിമയ്ക്ക് മൊത്തമായി സെല്‍ വരും. കേരള ഫിലിം ചേംബറിന്റെ കീഴിലാകും ഈ പരാതി പരിഹാര സെല്‍ പ്രവ4ത്തിക്കുക. ‘- ഇടവേള ബാബു പറഞ്ഞു.
വിജയ് ബാബു വിനെതിരെ കോടതി വിധി വന്നിട്ടില്ലല്ലോ എന്നായിരുന്നു സിദ്ദിഖിന്റെ ചോദ്യം. വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അംഗമാണ്. കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ല. ദിലീപിനെ പുറത്താക്കാന്‍ അന്നെടുത്ത തീരുമാനം തെറ്റായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു. ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാതായി എന്ന് ഇടവേള ബാബു പറഞ്ഞു. സിനിമയ്ക്ക് മുഴുവനായി പരാതി പരിഹാര സെല്‍ എന്ന നിലയിലാകും ഇനി പ്രവര്‍ത്തിക്കുക. കേരള ഫിലിം ചേംബറിന്റെ കീഴിലാകും ഈ പരാതി പരിഹാര സെല്‍ പ്രവർത്തിക്കുക എന്നും ഇടവേള ബാബു വ്യക്തമാക്കി. ‘അമ്മ’ തൊഴില്‍ ദാതാവല്ല. ദിലീപ് വിഷയത്തിന് ശേഷം ബൈലോയില്‍ ഭേദഗതി വരുത്തി. പുതിയ നടപടികള്‍ ഈ ഭേദഗതി പ്രകാരമാണെന്നും ഇടവേള ബാബു വിശദീകരിച്ചു.
രാവിലെ ആരംഭിച്ച ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് യോഗത്തിന് കയറിപ്പോകവേ വിജയ് ബാബു പറഞ്ഞു. വിജയ് ബാബു വിഷയവുമായി ബന്ധപ്പെട്ട് ‘അമ്മ’ പരാതി പരിഹാര സെല്ലില്‍ നിന്ന് രാജിവച്ച നടി ശ്വേത മേനോനും യോഗത്തില്‍ പങ്കെടുത്തു. കോവിഡ് ക്വാറന്റീനിലായതിനാല്‍ നടി മാല പാര്‍വതി യോഗത്തില്‍ പങ്കെടുത്തില്ല. വിജയ് ബാബു യോഗത്തില്‍ പങ്കെടുത്തതിനെ ഡബ്ല്യുസിസി വിമര്‍ശിച്ചു. സ്ത്രീകളോട് ‘അമ്മ’ കാട്ടുന്ന സമീപനം കാണുമ്പോൾ അത്ഭുതമില്ലെന്ന് ദീദി ദാമോദരന്‍ പറഞ്ഞു.
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ ഡബ്ല്യുസിസി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശ്ശബ്ദമാക്കാന്‍ കുറ്റാരോപിതര്‍ ഉപയോഗിക്കുന്ന പാറ്റേണ്‍ ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യുസിസി പറഞ്ഞു. ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.