കോന്നി : മരണ ശേഷം ബന്ധുക്കൾ ഉപേക്ഷിച്ച ശാരദയുടെ മൃതദേഹം സംസ്‍കരിക്കാൻ സ്വന്തം ഭൂമി വിട്ടു നൽകി സി പി ഐ ജില്ലാ കൗൺസിൽ അംഗം വിജയവിൽസൺ മാതൃകയായി.ഐരവൺ ആമ്പല്ലൂർ കുഴിയിൽ വീട്ടിൽ ശാരദ(90)യുടെ മൃതദേഹം ആണ് മരണ ശേഷം സംസ്‌കരിക്കാൻ ബന്ധുക്കൾ ഭൂമി വിട്ടു നൽകാതെ വന്നതോടെ സി പി ഐ ജില്ലാ കൗൺസിൽ അംഗം പൗർണ്ണമി വീട്ടിൽ വിജയ വിൽസൺ സ്വന്തം ഭൂമി വിട്ടുനൽകിയത്.
സംസ്കരിക്കാൻ സ്ഥലം ഇല്ലാതെ വന്നതോടെ ശാരദയുടെ മൃതദേഹം പത്തനംതിട്ട മോർച്ചറിയിലേക്ക് മാറ്റി. പിന്നീട് സി പി ഐ കോന്നി മണ്ഡലം കമ്മറ്റിയും ഐരവൺ ലോക്കൽ കമ്മറ്റിയും ചേർന്ന് നടത്തിയ ചർച്ചയിൽ വിജയ വിൽസൺ ഭൂമി വിട്ടു നൽകാൻ തയ്യാറായി മുന്നോട്ട് വരുകയായിരുന്നു .ശാരദയുടെ മകൾ ഇന്ദിരയെ ഇരുപത് വർഷങ്ങൾക്ക് മുൻപ് ഐരവൺ ആമ്പല്ലൂർ വീട്ടിൽ സുധാകരൻ തിരുവനന്തപുരത്ത് നിന്നും വിവാഹം കഴിച്ച് ഐരവണിൽ കൊണ്ട് വന്നതാണ്. ഇതിന് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ദിരയുടെ അമ്മ ശാരദ ഇവിടെ എത്തുന്നത്. പിന്നീട് സുധാകരന്റെ മരണ ശേഷം സുധാകരന്റെ സഹോദരങ്ങൾ ആയ ആമ്പല്ലൂർകുഴിയിൽ വീട്ടിൽ രഘുനാഥൻ, സഹോദരൻ രമണൻ എന്നിവർ ഇവർക്കെതിരെ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.
പലപ്പോഴും അമ്മയെയും മകളെയും വീട്ടിൽ നിന്നും ഇറക്കി വിടാനും ശ്രമിച്ചു. പിന്നീട് സി പി ഐ യുടെ സംരക്ഷണയിൽ ആണ് ഇവർ വീട്ടിൽ കഴിഞ്ഞിരുന്നത്. തുടർന്ന് ശാരദയുടെ മരണ ശേഷം ഇവരുടെ മൃതദേഹം സംസ്‍കരിക്കാൻ സുധാകരന്റെ ബന്ധുക്കൾ തടസവാദം ഉന്നയിക്കുകയും തുടർന്ന് തന്റെ ഭൂമിയിൽ അടക്കം ചെയ്യുവാൻ സി പി ഐ ജില്ലാ കൗൺസിൽ അംഗവും പ്രദേശവാസിയും ആയ വിജയ വിൽസൺ തയ്യാറാവുകയും സി പി ഐ കോന്നി മണ്ഡലം കമ്മറ്റിയുടെയും ഐരവൺ ലോക്കൽ കമ്മറ്റിയുടെയും നേതൃത്വത്തിൽ സംസ്കരിക്കുകയും ആയിരുന്നു.
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, അരുവാപ്പുലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ,സി പി ഐ ജില്ലാ കൗൺസിൽ അംഗം വിജയ വിൽസൺ, ഐരവൺ ലോക്കൽ കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി ബിനോയ് ജോൺ,ലോക്കൽ കമ്മറ്റി അംഗങ്ങൾ ആയ മധു, തുളസിധരൻ, ശങ്കരൻകുട്ടി, ബൾകീസ ഷാഹുൽ, പുഷ്പകുമാർ, രജനീഷ്, ഹംസ തുടങ്ങിയവർ നേതൃത്വം നൽകി.