കൊയിലാണ്ടി : തിന്മയുടെ മേൽ നന്മയുടെ വിജയം കുറിക്കുന്ന വിജയദശമി ദിനത്തിൽ ക്ഷേത്രങ്ങളിൽ ഭക്തജന തിരക്ക്. കൊല്ലം പിഷാരികാവ്, കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലും രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടു. പൊയിൽക്കാവ് ദുർഗ്ഗാക്ഷേത്രം, മനയിടത്ത് പറമ്പിൽ, തളി മഹാക്ഷേത്രം, ആന്തട്ടക്ഷേത്രം, കോതമംഗലം വിഷ്ണു ക്ഷേത്രത്തിലും തിരക്ക് അനുഭവപ്പെട്ടു.
കാലത്ത് വിജയദശമി പൂജകൾക്ക് ശേഷം 8.30 ഓടെയാണ് എഴുത്തിനിരുത്ത് ആരംഭിച്ചത്. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ മേൽശാന്തിയുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡപ്രകാരമായിരുന്നു ചടങ്ങുകൾ. ഇവിടെ അഞ്ഞൂറിലധികം കുട്ടികൾ ഹരിശ്രീ കുറിച്ചു. ഇത്തവണ രക്ഷിതാക്കൾ തന്നെയാണ് കുട്ടികൾക്ക് ഹരിശ്രീ കുറിച്ചത്. ഇതിനായി ദേവസ്വം ബോർഡ് പ്രത്യേക കിറ്റുകൾ തന്നെ ഒരുക്കി. കൊരയങ്ങാട് തെരു ക്ഷേത്രത്തിൽ മേൽശാന്തി പി.പി.മനോജ് എഴുത്തിനിരുത്തലിന് കാർമികത്വം വഹിച്ചു. വാഹന പൂജയും ഉണ്ടായിരുന്നു. മൂടാടി ഉരുപുണ്യകാവിലും വിജയദശമി ആഘോഷിച്ചു. എല്ലാ സ്ഥലങ്ങളിലും കോവിഡ് മാനദണ്ഡപ്രകാരമായിരുന്നു ചടങ്ങുകൾ.