കൊച്ചി: നടിയെ ബലാല്‍സംഗം ചെയ്‌തെന്ന് ആരോപിച്ചുള്ള കേസില്‍, വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കവേ ഹൈക്കോടതി നടത്തിയ നിരീക്ഷണത്തില്‍ പ്രോസിക്യൂഷന് കടുത്ത അതൃപ്തി. വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതിവിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയാണ്.
പ്രതി വിവാഹിതനായതിനാല്‍ വിവാഹ വാഗ്ദാനം നല്‍കി എന്ന് പറയാനാകില്ല. നടി ഒരിക്കലും ഇയാളുടെ തടവിലായിരുന്നില്ല. നടിയും വിജയ് ബാബുവും തമ്മില്‍ ഇന്‍സ്റ്റാഗ്രാമിലും മറ്റും ചാറ്റുകള്‍ നടത്തിയിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ ഗാഢമായ ബന്ധം സൂചിപ്പിക്കുന്നതാണ്. അതിലൊന്നും ലൈംഗികാതിക്രമത്തെക്കുറിച്ച് സൂചിപ്പിക്കുന്നില്ല എന്നതായിരുന്നു കോടതിയുടെ നിരീക്ഷണം.
എന്നാല്‍ നിയമവിദഗ്ധരും പൊതുസമൂഹവും ഈ വിധിയെ വിമര്‍ശിക്കുന്നുണ്ട്. കോടതി അതിജീവിതയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നില്ല എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. പരസ്പര ബന്ധത്തോടെയുള്ള ലൈംഗികബന്ധം എന്ന സന്ദേശം ഈ നിരീക്ഷണങ്ങളില്‍ നിന്ന് പൊതുസമൂഹത്തിന് ലഭിച്ചേക്കാമെന്നും പ്രോസിക്യൂഷന്‍ വിലയിരുത്തുന്നു.
വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിലൂടെ കോടതിയിലുള്ള വിശ്വാസം നഷ്ടമാവുകയാണെന്ന് നടി മാല പാര്‍വ്വതി പ്രതികരിച്ചു. ഒരു പെണ്‍കുട്ടിക്ക് അവര്‍ക്ക് ഇഷ്ടമുള്ള മേഖലയില്‍ സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവകാശത്തെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് നിയമം നല്‍കുന്ന പരിരക്ഷയെ വെല്ലുവിളിച്ച ഒരാള്‍ക്ക് വീണ്ടും സംരക്ഷണം നല്‍കുന്നതായാണ് പൊതു സമൂഹത്തിന് അനുഭവപ്പെടുന്നത്. പത്ത് വര്‍ഷത്തിന് മുന്‍പുള്ള അതേ അവസ്ഥയിലേക്ക് സമൂഹം വീണ്ടും പോയി കൊണ്ടിരിക്കുകയാണെന്നും മാല ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.
‘വിജയ് ബാബുവിന്റെ കൈയിലുള്ള തെളിവുകള്‍ വെച്ച് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ കൈയിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ അന്വേഷണം നടന്നാല്‍ മാത്രമേ സമൂഹത്തിന് ശരിയായ ഒരു സന്ദേശം ലഭിക്കുകയുള്ളുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രണ്ട് പേര് തമ്മില്‍ പ്രണയത്തിലാവുന്നതോ, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടോ അത്തരം വാദങ്ങളില്‍ അന്വേഷണം നടക്കട്ടെ. പക്ഷെ പേര് വെളിപ്പെടുത്തുന്നു എന്ന് പറയുന്നത് ഒരു പ്രവണതയായി മാറും. ഒരു പെണ്‍കുട്ടിക്ക് അവര്‍ക്ക് ഇഷടമുള്ള മേഖലയില്‍ സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവകാശത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് മാധ്യമങ്ങളടക്കം നടത്തുന്നതെന്നാണ് ഞാന്‍ കരുതുന്നത്. നല്‍കിയ പരാതിയില്‍ ശരിയോ തെറ്റോ കോടതി പറയട്ടെ. പക്ഷെ അതുവരെ ആ പെണ്‍കുട്ടിക്ക് നിയമം നല്‍കുന്ന പരിരക്ഷയെ വെല്ലുവിളിച്ച ഒരാള്‍ക്ക് വീണ്ടും സംരക്ഷണം നല്‍കുന്നതായാണ് പൊതു സമൂഹത്തിന് അനുഭവപ്പെടുന്നത്’.
‘വിജയ് ബാബുവിന്റെ വാദങ്ങള്‍ മാത്രം വിശ്വാസത്തില്‍ എടുത്താല്‍ പോരല്ലോ. പെണ്‍കുട്ടിയുടെ വാദങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുള്ളൊരു പൊതു സമൂഹം വെളിയിലുണ്ട്. എവിടെയാണ് വിചാരണ നടന്നത്? എവിടെയാണ് തീരുമാനം എടുത്തത്? വെല്ലുവിളിയുടെ സ്വഭാവമായിരുന്നു വിജയ് ബാബുവിന്റെ ലൈവിലെ പ്രതികരണത്തിന്. നമ്മുക്ക് സര്‍ക്കാരിനെയും പോലീസിനെയും കോടതിയേയും വിശ്വാസമുണ്ടല്ലോ. പക്ഷെ ആ വിശ്വാസം അവിശ്വാസമായി മാറിക്കൊണ്ടിരിക്കുകയാണ്. ചില കാര്യങ്ങളില്‍ സ്വാധീനമുണ്ടെന്ന് തന്നെ വേണം പറയാന്‍. ഈ വിഷയത്തില്‍ നിസംഗതയാണ്. പത്ത് വര്‍ഷത്തിന് മുന്‍പുള്ള അതേ അവസ്ഥയിലേക്ക് പോയി കൊണ്ടിരിക്കുകയാണ്’.
ഉപാധികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വിജയ് ബാബു നാട്ടില്‍ ഉണ്ടാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകേണ്ടി വന്നാല്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും വ്യക്തമാക്കി. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം.