ലഖ്‌നൗ: യുപിയില്‍ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ ഗ്രാമവാസികള്‍ക്ക് എതിരെ ഭീഷണിയുമായി ബിജെപി എംഎല്‍എ. യുപിയിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ഫത്തേഹാബാദ് മണ്ഡലത്തിലുള്ള ഗ്രാമത്തില്‍ ഒരു മരണവീട്ടിലെത്തിയതാണ് ബിജെപി എംഎല്‍എ ചോട്ടേലാല്‍ വര്‍മ. ഈ സമയമാണ് റോഡിന്റെ അവസ്ഥ അതീവദയനീയമാണെന്ന് ജനങ്ങള്‍ പരാതിപ്പെട്ടത്. വര്‍ഷങ്ങളായി റോഡിന്റെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നും വര്‍മയോട് പ്രദേശവാസികള്‍ പറഞ്ഞു. വെള്ളക്കെട്ട് മൂലം മഴക്കാലമായാല്‍ പുറത്തേക്ക് ഇറങ്ങാന്‍ കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ പെട്ടെന്ന് എംഎല്‍എയുടെ ഭാവം മാറുകയും സാധാരണ നിലയില്‍ തുടങ്ങിയ ചര്‍ച്ച കലഹത്തില്‍ കലാശിക്കുകയുമായിരുന്നു.
കൂടുതല്‍ സംസാരിച്ചാല്‍ എല്ലാവരെയും ജയിലിലടച്ച് കളയും എന്ന് ഭീഷണി സ്വരത്തില്‍ എംഎല്‍എ പറയുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരു സ്ത്രീക്കെതിരെയും എംഎല്‍എ ശബ്ദമുയര്‍ത്തി. അവരുടെ ഇടപെടലാണ് പ്രദേശവാസികളെ പ്രകോപിപ്പിച്ചതെന്നായിരുന്നു എംഎല്‍എയുടെ ആരോപണം.റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പല തവണ ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു. റോഡിന്റെ അവസ്ഥ വിശദീകരിച്ച് എംഎല്‍എയ്ക്ക് നിരവധി തവണ കത്തുകള്‍ അയച്ചു. എന്നാല്‍ യാതൊരു നടപടിയും ഇല്ലാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ഗ്രാമം സന്ദര്‍ശിക്കുന്നതിനിടെ നേരിട്ട് ഇക്കാര്യം അറിയിച്ചതെന്നും പ്രദേശവാസികള്‍ പറയുന്നു.
അത്യാവശ്യ ഘട്ടങ്ങളില്‍ ഒരു ആംബുലന്‍സിന് എത്തിച്ചേരാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് റോഡെന്നാണ് ജനങ്ങളുടെ പ്രധാന പരാതി. ചെളി നിറഞ്ഞ റോഡിലൂടെ രോഗികളെ അരക്കിലോമീറ്ററേളം ചുമന്ന് വേണം വാഹനത്തില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കാനെന്നും അവർ പറയുന്നു. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
































