കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസം നടന്ന റെയ്‌ഡിനിടെ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് കാണിച്ച് ഇഡി സംഘം ഡയറക്ടറേറ്റിന് റിപ്പോർട്ട് സമർപ്പിച്ചു. റെയ്‌ഡിനിടെ കസ്റ്റഡിയിലെടുത്ത വീണ വിജയന്റെ ഫോണിലെ വിവരങ്ങൾ കേസന്വേഷണത്തിൽ അതീവ നിർണായകമാകുമെന്നാണ് ഇഡിയുടെ വിലയിരുത്തൽ. മുൻപ് ബംഗാളിൽ സമാനമായ രീതിയിൽ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കേരളത്തിലും സമാനമായ അന്വേഷണത്തിന് സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
എക്സാലോജിക് കമ്പനി വഴി ലഭിച്ച പണം വീണ എവിടെയൊക്കെയാണ് ഉപയോഗിച്ചത് എന്നതിലേക്കാണ് ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നത്. ഈ തുക ഉപയോഗിച്ച് എവിടെയെങ്കിലും നിക്ഷേപം നടത്തിയോ അതോ വസ്തുവകകൾ വാങ്ങിയോ എന്ന കാര്യം പരിശോധിക്കും. ഇതിനു പുറമെ, സിഎംആർഎൽ നടത്തിയ 130 കോടിയുടെ വ്യാജ സാമ്പത്തിക ഇടപാടുകളും ഇഡിയുടെ പക്കലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കും.






























