കോഴിക്കോട് : സർക്കാർ റസ്റ്റ് ഹൗസിലും പോലീസ് സ്റ്റേഷനിലും അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ പുലിപ്പാറ സ്വദേശി അർജുനെ (23) യാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. റസ്റ്റ് ഹൗസിൽ പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിച്ച യുവാവ് പോലീസുകാരെ ആക്രമിക്കുകയും സ്റ്റേഷനിലെ ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയുമായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കൊല്ലത്തുനിന്ന് ചില ബന്ധുക്കൾക്കൊപ്പം പെണ്ണ് കാണൽ ചടങ്ങിനായാണ് യുവാവ് ബാലുശ്ശേരിയിലെത്തിയത്. ഇവിടെ സർക്കാർ റസ്റ്റ് ഹൗസിലായിരുന്നു താമസം. റസ്റ്റ് ഹൗസിൽ പ്രശ്നങ്ങളുണ്ടാക്കിയെന്ന ജീവനക്കാരുടെ പരാതിയിലാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്. എന്നാൽ സ്റ്റേഷനിൽവെച്ച് പ്രതി പോലീസുകാരോട് തട്ടിക്കയറുകയും പോലീസുകാരെ ആക്രമിക്കുകയുമായിരുന്നു. സ്റ്റേഷനിലെ ജനൽച്ചില്ലുകളും അടിച്ചുതകർത്തു. പൊതുമുതൽ നശിപ്പിച്ചതിനടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.





























