പാലാ : ഭര്‍ത്താവുമായി അകന്ന് കഴിയുന്ന യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. പരാതിയ്ക്ക് പിന്നാലെ മണ്ണുമാന്തിയന്ത്രം ഓപ്പറേറ്ററായ ഹരികൃഷ്ണ (24) നെ എസ്‌എച്‌ഒ കെ പി ടോംസണ്‍ അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ : യുവാവ് വിവാഹവാഗ്ദാനം നൽകി മൂന്ന് വര്‍ഷം ഒരുമിച്ചു ജീവിച്ച ശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിക്കുകയായിരുന്നു.
2015 ല്‍ വിവാഹിതയായ പീരുമേട് സ്വദേശിനി ഭര്‍ത്താവുമായുള്ള പൊരുത്തക്കേടുകള്‍ മൂലം പിരിഞ്ഞു താമസിക്കുമ്പോഴാണ് ഹരികൃഷ്ണനുമായി അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് വിവാഹം കഴിച്ചുകൊള്ളാമെന്ന ഉറപ്പില്‍ 2018 മുതല്‍ യുവതി ഹരികൃഷ്ണനൊപ്പം താമസിക്കുകയായിരുന്നു. ഇതിനിടെ യുവതി ഒന്‍പത് മാസം ഗര്‍ഭിണിയായിരിക്കെ 2021 ഡിസംബറില്‍ പ്രതി കൊല്ലത്ത് നഴ്‌സിങ് വിദ്യാര്‍ഥിനിയുമായി പ്രണയത്തിലായി. തുടര്‍ന്ന് യുവതിയെ ഉപേക്ഷിക്കുകയാണെന്നും നഴ്‌സിങ് വിദ്യാര്‍ഥിനിയുമായി വിവാഹം ഉറപ്പിച്ചുവെന്നും ധരിപ്പിച്ചു. കഴിഞ്ഞ ജനുവരിയില്‍ യുവതി പ്രസവിച്ചതിന് ശേഷം ഹരികൃഷ്ണന്‍ ശാരീരിക മാനസിക ഉപദ്രവങ്ങള്‍ ആരംഭിച്ചു.
തുടര്‍ന്ന് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയ യുവതി കുഞ്ഞിനൊപ്പം കുറെക്കാലം വണ്ടന്‍പതാലുള്ള ആശ്രമത്തില്‍ താമസിച്ച് വരികയായിരുന്നു. എന്നാല്‍ വിവാഹം കഴിച്ചുകൊള്ളാമെന്ന ധാരണയില്‍ വീണ്ടും യുവാവ് യുവതിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പിന്നെയും പീഡനം ആരംഭിച്ചു. ഇതിനിടെ ഉപദ്രവം സഹിക്കാനാവാതെ യുവതി ഡിവൈഎസ്പി ഷാജു ജോസിന് പരാതി നല്‍കുകയായിരുന്നു. പരാതിയ്ക്ക് പിന്നാലെ ഹരികൃഷ്ണനെ ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചെങ്കിലും എത്തിയില്ല. തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും കല്ലറ മഹിളാമന്ദിരത്തിലാക്കി. ഇതിനിടെ മാര്‍ച്ച് മൂന്നിന് യുവതിയെ വിവാഹം ചെയ്യാമെന്ന് കാണിച്ച് വക്കീല്‍ നോട്ടീസ് അയച്ചു.
ഈ അറിയിപ്പ് കിട്ടിയതിന് അനുസരിച്ച് കൊഴുവനാല്‍ സബ് രെജിസ്ട്രാര്‍ ഓഫീസില്‍ എത്തിയ യുവതിയെ വിവാഹത്തിനെത്താതെ യുവാവ് വീണ്ടും കബളിപ്പിച്ച് ഒളിവില്‍ പോയി. യുവതി വീണ്ടും പരാതി നല്‍കിയതിനെത്തുടര്‍ന്ന് എസ്‌എച്‌ഒ കെ പി ടോംസണ്‍, എസ്‌ഐ ഷാജി സെബാസ്റ്റ്യന്‍, എഎസ്‌ഐ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, സിവില്‍ പോലീസ് ഓഫീസര്‍ സി രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
































