കൊല്ലം : നിലമേൽ സ്വദേശി വിസ്മയ ഭർത്തൃവീട്ടിൽ മരിച്ച കേസിൽ പ്രതി കിരൺകുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്ത്രീപീഡന പരാതി നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദത്തെ തള്ളിക്കൊണ്ടാണ് ജഡ്ജി കെ.വി ജയകുമാർ ജാമ്യാപേക്ഷ നിരസിച്ചത്. സ്ത്രീപീഡനം, സ്ത്രീപീഡനമരണം എന്നീവകുപ്പുകളിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും അതിനാൽ അന്വേഷണഘട്ടത്തിൽ പ്രതിക്ക് ജാമ്യത്തിന് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു.
സ്ത്രീപീഡനവകുപ്പ് പ്രകാരം കേസ് നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദത്തെ എതിർത്ത്
സുപ്രീം കോടതിയുടെ സമീപകാലത്തെ വിധികളും വിസ്മയയുടെ മരണത്തിലേക്ക് നയിച്ച പീഡനങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹശേഷം കൂടുതൽ സ്ത്രീധനവും വിലകൂടിയ കാറും വസ്തുക്കളും വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി രണ്ടിനും മാർച്ച് 17-നും വിസ്മയയെ മർദിച്ചതിനും മാനസികപീഡകൾ ഏൽപ്പിച്ചതിനും തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ ൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ആർ.സേതുനാഥ് ഹാജരായി. അഭിഭാഷകനായ ബി.എ ആളൂരാണ് പ്രതിക്കുവേണ്ടി ഹാജരായത്. കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. പ്രതിക്ക് ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരത്തേ ജാമ്യം നിരസിച്ചിരുന്നു.