കൊല്ലം : സ്ത്രീധന പീഡനത്തിന്റെ ഇരയായി കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ കൊല്ലപ്പെട്ട കേസില്‍ ഈ മാസം പത്തിന് പോലീസ് കുറ്റപത്രം സമര്‍പ്പിക്കും. നാല്‍പ്പതിലേറെ സാക്ഷികളുളള കേസില്‍ ഡിജിറ്റല്‍ തെളിവുകളിലൂന്നിയാണ് പോലീസ് അന്തിമ കുറ്റപത്രം തയ്യാറാക്കുന്നത്. നാല്‍പ്പതിലേറെ സാക്ഷികളും ഇരുപതിലേറെ തൊണ്ടിമുതലുകളും കോടതിക്ക് മുന്നില്‍ എത്തും.
വിസ്മയ കൊല്ലപ്പെട്ട 90 ദിവസം പിന്നിടും മുമ്പാണാണ് കോടതിയിലേക്ക് പോലീസിന്റെ കുറ്റപത്രം എത്തുന്നത്. പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാര്‍ ജാമ്യത്തില്‍ ഇറങ്ങുന്നത് തടയാനാണാണ് 90 നാള്‍ തികയുംമുമ്പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ കേസിലെ വിചാരണ കഴിയുംവരെ കിരണ്‍കുമാര്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യതയും മങ്ങും.
വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും അയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തില്‍ കിരണിന് എതിരായ മുഖ്യ തെളിവ് ആവുക. വിസ്മയ കടുത്ത മാനസ്സിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
നാല്‍പ്പതിലധികം സാക്ഷികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതായാണ് സൂചന. വിസ്മയയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ദര്‍, വിസ്മയയുടെ സുഹൃത്തുകള്‍, ബന്ധുക്കള്‍ എന്നിവരടങ്ങുന്നതാണ് സാക്ഷിപട്ടിക. മോബൈല്‍ ഫോണുകള്‍ ഉള്‍പ്പടെ 20 തൊണ്ടിമുതലുകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും.
സ്ത്രീധന പീഡനവും, സ്ത്രീ പീഡനവും ഉള്‍പ്പടെ ഏഴ് വകുപ്പുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാര്‍ മാത്രമാണ് കേസ്സിലെ ഏകപ്രതി. കിരണ്‍കുമാറിന്റെ ബന്ധുക്കള്‍ക്കെതിരെയും വിസ്മയയുടെ കുടുംബം ആരോപണമുന്നയിച്ചിരുന്നു. എങ്കിലും തല്‍ക്കാലം മറ്റൊരെയും പ്രതി ചേര്‍ക്കേണ്ടത് ഇല്ലെന്നാണ് പോലീസ് തീരുമാനം.