കൊച്ചി : വിസ്മയ കേസിൽ പ്രതി കിരൺ കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ട സംഭവത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. കിരൺ കുമാറിനെതിരായ നടപടി കൃത്യമായ അന്വേഷണത്തിനൊടുവിലെന്ന് മന്ത്രി. 45 ദിവസത്തിനകം ഉദ്യോഗസ്ഥർ അന്വേഷണം പൂർത്തിയാക്കി. എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷമാണ് നടപടി എടുക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും നിലമേലിലെ വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
ഇതിനിടെ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ പ്രതി കിരൺ കുമാർ രംഗത്തെത്തിയിരുന്നു. സംഭവത്തിനെതിരെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്ര്യൂണലിനെ സമീപിക്കുമെന്ന് കിരൺ കുമാറിന്റെ അഭിഭാഷകൻ അറിയിച്ചു.
കേരള സബോഡിനേറ്റ് സർവീസ് റൂളിന്റെ ചട്ടങ്ങൾ പാലിക്കാതെയാണ് നടപടിയെന്നാണ് അഭിഭാഷകന്റെ വാദം. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു വിസ്മയയുടെ ഭർത്താവ് കിരൺ. ഗതാഗതമന്ത്രി ആന്‍റണി രാജു കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുവെന്ന തീരുമാനം അറിയിച്ചത്.