കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ആക്രമണത്തിന് ഇരയായ നടി ഇത് സംബന്ധിച്ച് കത്ത് നല്‍കി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. ദൃശ്യങ്ങള്‍ അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമെന്ന് നടി പ്രതികരിച്ചു. ദൃശ്യങ്ങള്‍ ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്നും നടി കത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രോസിക്യൂഷന്‍ രേഖാമൂലം നല്‍കിയ വാദങ്ങള്‍ക്ക് ദിലീപ് ഇന്ന് മറുപടി നല്‍കും. പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ മണിക്കൂറുകളോളം നീണ്ടുനിന്ന വാദത്തിന് പിന്നാലെ കൈവശമുള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ എഴുതി നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ നിരത്തിയിട്ടുണ്ട്. ബൈജു പൗലോസിന് ഈ കേസിന്റെ അന്വേഷണത്തില്‍ യാതൊരു റോളുമില്ല. ബൈജു പൗലോസിന് ബാലചന്ദ്രകുമാറിനെ മുന്‍ പരിചയമില്ല. പ്രതി ക്വട്ടേഷന്‍ നല്‍കിയത് സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാനാണ്. നിയമനിര്‍മ്മാതാക്കള്‍ പോലും ആലോചിക്കാത്ത കുറ്റമാണ് പ്രതി ചെയ്തതെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് പ്രതിഭാഗം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് പ്രതിഭാഗം എഴുതി നല്‍കുക. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ക്രൈംബ്രാഞ്ച് പറയുന്ന കള്ളം പ്രോസിക്യൂഷന്‍ ഏറ്റുപറയുകയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ.കെ. രാമന്‍പിള്ള വാദിച്ചു. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 10.15നാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് പറയുക. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍ സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നത്.