തിരുവനന്തപുരം: സമരക്കാര്‍ പോലീസിനെ ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് എഫ്.ഐ.ആര്‍. സംഘം ചേര്‍ന്ന് പോലീസിനെ ബന്ദിയാക്കി. 85 ലക്ഷം രൂപയുടെ നഷ്ടം ആക്രമം മൂലമുണ്ടായിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. അതിനിടെ ഇന്നലെ അറസ്റ്റ് ചെയ്ത നാലു സമരക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആദ്യം അറസ്റ്റിലായ സെല്‍ട്ടന്‍ റിമാന്‍ഡിലാണ്. സെല്‍ട്ടനെ മോചിപ്പിക്കാനെത്തിയതാണ് നാലുപേര്‍.
അറസ്റ്റ് ചെയ്ത അഞ്ചുപേരെയും വിട്ടയയ്ക്കാനായിരുന്നു സംഘര്‍ഷം. നടപടി സര്‍ക്കാരും പോലീസും സമവായത്തിലേക്ക് നീങ്ങുന്നതിന്‍റെ ഭാഗമായാണ്. അതിനിടെ കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരെ കേസെടുത്തു. വൈദികരടക്കം ആരെയും പേരെടുത്ത് പ്രതിയാക്കിയില്ല. പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍. കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
നിയമനടപടി തുടരും. മൂന്നുമണിക്കൂറോളം പോലീസിനെ ആക്രമിച്ചശേഷമാണ് ലാത്തിവീശിയതെന്നും നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സാഹചര്യം വിലയിരുത്തി മാത്രമായിരിക്കുമെന്നും എഡിജിപി പറഞ്ഞു. സംഘര്‍ഷത്തില്‍ സമവായ ചര്‍ച്ചകള്‍ തുടരുമെന്ന് മോണ്‍സിഞ്ഞോര്‍ യുജിന്‍ പെരേര. രാവിലെ എട്ടരയോടെ പ്രദേശവാസികളുമായും ഉച്ചയ്ക്കുശേഷം ജില്ലാ കലക്ടറുമായും ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാനാണ് ശ്രമമെന്ന് യൂജിന്‍ പെരേര പറഞ്ഞു. വന്‍സംഘര്‍ഷമുണ്ടായിട്ടും മന്ത്രിമാരോ, രാഷ്ട്രീയക്കാരോ സ്ഥലത്ത് എത്താതിരുന്നത് പരിശോധിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.





























