തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ആഗോള ചരക്കുനീക്ക പാതയിൽ വീണ്ടുമൊരു ചരിത്രനാഴികക്കല്ല്.വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ച് 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിഇയു ചരക്കു കൈകാര്യം ചെയ്ത് ചരിത്രനേട്ടം കുറിച്ചു. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ തുറമുഖമായി വിഴിഞ്ഞം ഇതോടെ മാറി. 2024 ഡിസംബറിൽ വാണിജ്യ പ്രവർത്തനം ആരംഭിച്ച തുറമുഖം, 2025 മേയിലാണ് രാജ്യത്തിന് ഔദ്യോഗികമായി സമർപ്പിച്ചത്.
തുറമുഖത്തിന്റെ മികച്ച അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തന കാര്യക്ഷമതയും തന്ത്രപ്രധാനമായ സ്ഥാനവുമാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്.
പ്രതികൂലമായ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കും സപ്ലൈ ചെയിൻ തടസ്സങ്ങൾക്കും ഇടയിലാണ് വിഴിഞ്ഞം ഈ നേട്ടം കൈവരിച്ചത്. ഇതുവരെ 950-ലധികം കപ്പലുകൾ വിഴിഞ്ഞത്ത് നങ്കൂരമിട്ടു; ഇതിൽ 400 മീറ്റർ നീളമുള്ള 67 അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകൾ ഉൾപ്പെടുന്നു എന്നത് ഇന്ത്യയിലെ തന്നെ റെക്കോർഡാണ്. എം.എസ്.സി ഐറിന, എം.എസ്.സി വേറോണ തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളെയും വിഴിഞ്ഞം വിജയകരമായി കൈകാര്യം ചെയ്തു. അന്താരാഷ്ട്ര ഷിപ്പിംഗ് പാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെയുള്ള തുറമുഖത്തിന്റെ സ്ഥാനവും, 20 മീറ്റർ പ്രകൃതിദത്ത ആഴവും വലിയ കപ്പലുകൾക്ക് ഡ്രഡ്ജിംഗ് കൂടാതെ തന്നെ എളുപ്പത്തിൽ പ്രവേശിക്കാൻ സൗകര്യമൊരുക്കുന്നു. ഈ പ്രത്യേകതകൾ വിഴിഞ്ഞത്തെ ആഗോള വ്യാപാര ഭൂപടത്തിൽ ഒരു പ്രധാന ട്രാൻസ്‌ഷിപ്പ്‌മെന്റ് ഹബ്ബായി ഉയർത്തുകയാണ്






























