തിരുവനന്തപുരം : തുറമുഖ പദ്ധതി പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് അദാനി ഗ്രൂപ്പ്. പദ്ധതി പൂർത്തിയാക്കാൻ മൂന്ന് വർഷം വേണമെന്ന് ആർബിട്രൽ ട്രൈബ്യൂണലിൽ അദാനിഗ്രൂപ്പ് ആവശ്യപ്പെട്ടു. കരാർ കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിനെയും സമീപിച്ചു.
2015-ൽ കരാർ ഒപ്പിടുമ്പോൾ ആയിരം ദിവസം കൊണ്ട് പദ്ധതി പൂർത്തിയാവും എന്നാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി അവകാശപ്പെട്ടിരുന്നത്. അതുപ്രകാരം 2019 ഡിസംബർ മൂന്നിനകം പദ്ധതി പൂർത്തിയാക്കേണ്ടതായിരുന്നു. ഇരുവരും ഒപ്പിട്ട കരാർ പ്രകാരം 2019 ഡിസംബറിൽ നിർമ്മാണം തീർന്നില്ലെങ്കിൽ മൂന്ന് മാസം കൂടി നഷ്ടപരിഹാരം നൽകാതെ അദാനി ഗ്രൂപ്പിന് കരാറുമായി മുന്നോട്ട് പോകാം. ഇല്ലെങ്കിൽ അതിനു ശേഷം പ്രതിദിനം 12 ലക്ഷം വെച്ച് അദാനി ഗ്രൂപ്പ് പിഴയൊടുക്കണം എന്നാണ് കരാറിലെ വ്യവസ്ഥ. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിനെതിരെ സർക്കാർ നടപടികൾ ആലോചിച്ചേക്കും.
ഇതിനിടെ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പല കരാർ വ്യവസ്ഥകളും സംസ്ഥാന സർക്കാർ പാലിച്ചില്ലെന്ന് അദാനി ഗ്രൂപ്പ് ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളിൽ ആദ്യം ചർച്ച നടത്തണമെന്നും പ്രശ്നപരിഹാരമായില്ലെങ്കിൽ ട്രൈബ്യൂണിലനെ സമീപിക്കാം എന്നുമാണ് കരാറിലെ വ്യവസ്ഥ. ഇതനുസരിച്ച് 2023 ഡിസംബറോടെ വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാം എന്നാണ് ഇപ്പോൾ ട്രൈബ്യൂണലിനെ അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.