തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് സിപിഐ പിന്തുണ തേടി ലത്തീൻ അതിരൂപത. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ഫാദർ യൂജീൻ പെരേരയുടെ നേതൃത്വത്തിൽ സമരസമിതി കൂടിക്കാഴ്ച നടത്തി. സമരസമിതിയുടെ ആവശ്യങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്താമെന്ന് കാനം അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സമരസമിതി നേതാക്കൾ പറഞ്ഞു.
ഇതിനിടെ ഭാരത് ജോഡ് യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തുന്ന രാഹുൽ ഗാന്ധിയെ വിഴിഞ്ഞത്തെ സമരവേദിയിൽ എത്തിക്കാൻ ലത്തീൻ അതിരൂപത ശ്രമം തുടരുകയാണ്. രാഹുലിൻ്റെ സാന്നിധ്യം സമരവേദിയിൽ ഉറപ്പിക്കാനായി ലത്തീൻ അതിരൂപത കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തി. സമരസമിതി നേതാക്കൾ ഇന്ന് കെ സുധാകരനെയും വി.ഡി സതീശനെയും കണ്ടു. എന്നാൽ രാഹുൽഗാന്ധിയെ യാത്രയ്ക്കിടെ സമരസ്ഥലത്തേക്ക് എത്തിക്കുന്നത് ഉചിതമല്ലെന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്നാണ് സൂചന.





























