കൊച്ചി : ഊരാളുങ്കൽ സൊസൈറ്റിക്ക് സ്പീക്കർ മുൻകൂർ പണം അനുവദിച്ചത് ചൂണ്ടിക്കാട്ടി മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസിന്റെ അറസ്റ്റിനെതിരെയാണ് ഹർജി. താൻ ആശുപത്രിയിൽ ആണെന്നറിയിച്ചിട്ടും പോലീസ് വീട്ടിൽ തിരച്ചിൽ നടത്തിയതായും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയിൽ അറിയിച്ചു. സ്വമേധയാ തിരഞ്ഞെടുത്ത ആശുപത്രിയും ഡോക്ടറും അല്ലേ അവടെ തുടരുന്നതിൽ എന്താണ് ബുദ്ധിമുട്ടെന്നായിരുന്നു ജാമ്യാപേക്ഷപരിഗണിക്കുമ്പോൾ കോടതിയുടെ ചോദ്യം. ജാമ്യം ലഭിച്ച ശേഷം ഡിസ്ചാർജ് ചെയ്താൽ വീട്ടിൽ തുടരും.
മോർഫിൻ അടക്കം 22 മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. അറസ്റ്റ് ഒഴിവാക്കാനായി ചികിത്സ തേടുകയായിരുന്നില്ല. താൻ ഏപ്രിൽ മുതൽ ചികിത്സയിലാണ്. കീമോതെറാപ്പിക്ക് നേരത്തെ പോയി അഡ്മിറ്റ് ആകാറുണ്ട്. 19നു കീമോതെറാപ്പി ഉണ്ടായിരുന്നതിനാൽ ആണ് 17 തന്നെ അഡ്മിറ്റ് ആയത്. താൻ പത്തു കോടി രൂപ കൈകൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കരാറുകാർക്ക് മുൻകൂർ പണം നൽകുന്നത് പുതുമയുള്ള കാര്യം അല്ല. ഊരാളുങ്കൽ സൊസൈറ്റിക്ക് സ്പീക്കർ മുൻകൂർ പണം നൽകിയിട്ടുണ്ട്. മുൻകൂർ നൽകിയ തുകയുടെ പലിശനിരക്ക് നിശ്ചയിച്ചതിൽ മന്ത്രി എന്ന നിലയിൽ തനിക്ക് പങ്കില്ല. മറ്റൊരു കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ആരോപണം തെറ്റാണ്. കോടതി നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ഇത് കണ്ടെത്തിയിട്ടുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് സമർപ്പിച്ച ഹർജിയിൽ പറയുന്നു.