കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാരിവട്ടം പാലം അഴിമതി കേസ് പ്രതിയും മുന്‍ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞ് ഇക്കുറി കളമശ്ശേരി മണ്ഡലത്തിൽ മത്സരിക്കില്ല. ഇബ്രാഹിംകുഞ്ഞിന്‍റെ മകനും മുസ്ലീം ലീഗിന്‍റെ എറണാകുളം ജില്ല ജനറൽ സെക്രട്ടറിയുമായ അഡ്വ. അബ്ദുൽ ഗഫൂറിന്റെ പേരാണ് ആദ്യഘട്ടത്തിൽ പാർട്ടിയുടെ പരിഗണിക്കുന്നത്. പാലം അഴിമതി കേസ് ചർച്ചയാകാതിരിക്കാൻ മണ്ഡലം കോൺഗ്രസുമായി വെച്ച് മാറിയുള്ള പരീക്ഷണത്തിനും സാധ്യതയുണ്ട്.
പാലാരിവട്ടം പാലം അഴിമതിയിൽ പ്രതിഛായ തകർന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും കാരണം ഇബ്രാഹിംകുഞ്ഞ് ഇക്കുറി മത്സരത്തിനില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലം അഴിമതി സജീവ ചർച്ച വിഷയമാകുമെന്ന് ഉറപ്പായതിനാൽ യുഡിഎഫിന് വിജയസാധ്യതയുള്ള സീറ്റ് കളഞ്ഞ് കുളിക്കരുതെന്നാണ് മുന്നണിയിലെ അഭിപ്രായം.