ചങ്ങനാശേരി: അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിൻ്റെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ അനുശോചിച്ചു. കത്തോലിക്കസഭയുടെ ഐക്യത്തിനും കെട്ടുറപ്പിനുമായി ജീവിതം ഉഴിഞ്ഞുവെച്ച പൗവ്വത്തില്‍ പിതാവിൻ്റെ വേർപാട് വലിയ നഷ്ടമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ലാളിത്യത്തിന്റെ പൂർണതയുള്ള മഹനിയ ജീവിതത്തിന്റെ ഉടമയായിരുന്നു ജോസഫ് പൗവ്വത്തിൽ.
ഇന്റർ ചർച്ച് കൗൺസിലിന്റെ ഉപജ്ഞാതാവും വിദ്യാഭ്യാസ അവകാശങ്ങൾക്കു വേണ്ടിയുള്ള സമരങ്ങളുടെ മുന്നണി പോരാളിയുമായ അദ്ദേഹത്തിൻ്റെ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിൻ്റെ അജപാലന ജീവിതയാത്ര സമാനതകൾ ഇല്ലാത്തതാണെന്നും വി. മുരളീധരൻ പറഞ്ഞു.