പത്തനംതിട്ട : നെറ്റ്വർക്കിൽ തടസം നേരിട്ടതിൽ ഖേദമറിയിച്ച് പ്രമുഖ ടെലികോം കമ്പിനിയായ ഐഡിയ-വോഡാഫോണ്‍. വ്യാഴാഴ്ചത്തെ ദിനപത്രങ്ങളിലാണ് മുൻപേജിൽ മുഴുനീള പരസ്യവുമായി വിഐ ഖേദപ്രകടനം നടത്തിയിരിക്കുന്നത്.
ഉപഭോക്താവിന്റെ സേവനം തങ്ങൾ വിലമതിക്കുന്നുവെന്നും ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ തങ്ങൾ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് പരസ്യത്തിലുള്ളത്. ഫൈബർ കേബിളുകളുടെ പ്രവർത്തനം ബോധപൂർവം തടസപ്പെടുത്തിയതാണ് കണക്ടിവിറ്റിയെ ബാധിച്ചതെന്നാണ് കമ്പിനിയുടെ വിശദീകരണം. തകരാർ പൂർണമായും പരിഹരിച്ചു കഴിഞ്ഞെന്നും പരസ്യത്തിലുണ്ട്. അതേസമയം ഇന്ന് രാവിലെയും പലയിടത്തും വിഐ സേവനം തടസപ്പെട്ടു. കോൾ വിളിക്കുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും സാധിക്കുന്നില്ലെന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ട്.
നെറ്റ്വർക്ക് തകരാറിലായതോടെ നിരവധി വിദ്യാർഥികൾക്ക് ഓണ്‍ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച നെറ്റ്വർക്കിലുണ്ടായ തകരാറിൽ ഉപയോക്താക്കളോട് മാപ്പ് ചോദിച്ച് വിഐ സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ചയും ഇന്നും വിവിധ സ്ഥലങ്ങളിൽ നെറ്റ്വർക്ക് തകരാർ സംഭവിച്ചത്. നവമാധ്യമങ്ങളിൽ ഉൾപ്പടെ വിഐക്കെതിരെ നിരവധി ട്രോളുകളും പരിഹാസങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. ചൊവ്വാഴ്ച, കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലാണ് വിഐയുടെ സേവനം തടസപ്പെട്ടത്