പത്തനംതിട്ട : കേരള വോളിബോൾ ടീം മുൻ ക്യാപ്റ്റനും ദേശീയ താരവുമായ പത്തനംതിട്ട കുമ്പഴ മല്ലശ്ശേരി നെടിയവിളയില്‍ ഡാനിക്കുട്ടി ഡേവിഡ് (60 )അന്തരിച്ചു. കരൾ രോഗ ബാധിതനായി രണ്ടാഴ്ചയായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എൺപതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ഇന്ത്യൻ വോളിബോളിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ഡാനിക്കുട്ടി ഡേവിഡ്. ടൈറ്റാനിയത്തിനും കേരളത്തിനും വേണ്ടി പലവട്ടം ജേഴ്സിയണിഞ്ഞു. കോഴഞ്ചേരി സെന്റ് തോമസ് കോളജ് ടീമിലൂടെയായിരുന്നു വോളിബോൾ ജീവിതത്തിന്റെ തുടക്കം.
ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുകളിൽ പതിനൊന്ന് തവണ കളിച്ചു. 1981-82 മുതൽ 92-93 വരെ. 1981-82ൽ വാറങ്കലിൽ നടന്ന ഇൻറർ വാഴ്സിറ്റി വോളിബോളിൽ കേരള സർവകലാശാല ജേതാക്കളായപ്പോൾ ഡാനിക്കുട്ടിയായിരുന്നു നായകൻ. പിന്നാലെ കേരള സീനിയർ ടീമിലെ സ്ഥിരം സാന്നിധ്യമായി. 1985 ൽ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ക്യാപ്റ്റനായിരുന്നു. അതേ വർഷം ഡൽഹി നാഷനൽ ഗെയിംസിൽ സ്വർണം നേടിയ കേരള ടീമിൽ ഡാനിക്കുട്ടിയുമുണ്ടായിരുന്നു. 1992-93ൽ ടൈറ്റാനിയം ഫെഡറേഷൻ കപ്പ് നേടി മികച്ച താരമായി. പതിനേഴ് ദിവസം മുമ്പാണ് ടൈറ്റാനിയത്തിൽ നിന്ന് വിരമിച്ചത്.
ഭാര്യ – അനിയമ്മ ഡേവിഡ്. മക്കൾ – ഡെനീഷ് , അനീസ്.
ഡാനിക്കുട്ടി ഡേവിഡിന്റെ സംസ്കാരം ജൂൺ 18 (വ്യാഴം) ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പൂങ്കാവ് മല്ലശ്ശേരി ബേത് ലഹേം മാർത്തോമ്മാ പളളിയിൽ നടക്കും.
സംസ്കാരത്തിന്റെ ക്രമീകരണങ്ങൾ
ജൂൺ 18 വ്യാഴം രാവിലെ 7.30 ന് പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിലുള്ള ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസിൽ എത്തിക്കും. തുടർന്ന് രാവിലെ എട്ട് മണി മുതൽ പത്ത് വരെ കൊന്നപ്പാറയിലുള്ള മോടിയിൽ ( നെടിയവിളയിൽ ) വസതിയിൽ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. ഇവിടെ ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷകള്‍ നടക്കും. തുടർന്ന് 10.30 മുതൽ 12.30 വരെ പൂങ്കാവ് മല്ലശ്ശേരി വൈ.എം.സി എ .ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും.
ഒരു മണിയ്ക്ക് മല്ലശ്ശേരി ബെത് ലഹേം മാർത്തോമ്മാ പള്ളിയിൽ സംസ്കാരം നടക്കും.