തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്തുടനീളം ആരംഭിച്ചു. 140 മണ്ഡലങ്ങളിലായി രണ്ട് കോടി 71 ലക്ഷത്തിലധികം വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തുകളിലെത്തുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6 മണി വരെ തുടരും. രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. പ്രധാന പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ പുലർച്ചെ തന്നെ മോക്ക് പോളിങ് നടപടികൾ പൂർത്തിയാക്കിയിരുന്നു. ആകെ 883 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. വോട്ടെടുപ്പിനായി സംസ്ഥാനത്തൊട്ടാകെ 30,495 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനായി 1.46 ലക്ഷം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 43 കേന്ദ്രങ്ങളിലായി പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ തന്നെ പൂർത്തിയായിരുന്നു. കേരളത്തിനൊപ്പം അസമിലും (126 സീറ്റുകൾ) പുതുച്ചേരിയിലും (30 സീറ്റുകൾ) ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പോലീസും സ്‌പെഷ്യൽ പൊലീസും ഉൾപ്പെടെ 76,000 ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 2,040 പ്രശ്‌നബാധിത ബൂത്തുകളിൽ 160 കമ്പനി കേന്ദ്രസേനയ്ക്കാണ് സുരക്ഷാ ചുമതല. അതിർത്തി ചെക്പോസ്റ്റുകളിൽ കടുത്ത പരിശോധന തുടരുകയാണ്.





























