തിരുവനന്തപുരം : പൂട്ടടിച്ച് പൊളിച്ച് കുരുന്നുകള്‍ക്ക് വീട് തിരിച്ചു നല്‍കുന്ന കോണ്‍ഗ്രസ് ജനപ്രതിനിധിയും പുട്ടടിച്ച് മുങ്ങുന്ന കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിയും. കോണ്‍ഗ്രസ് നേതാവ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കേരളം സാക്ഷ്യം വഹിച്ച രണ്ട് വ്യത്യസ്ത സംഭവങ്ങളെ ചൂണ്ടികാട്ടിയാണ് വി ടി ബല്‍റാം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കേരള ബാങ്ക് കാണിച്ച ക്രൂരതയ്‌ക്കെതിരെ പ്രതികരിച്ച മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍ നാടനെ പുകഴ്ത്തിയും ഹോട്ടല്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയ സിപിഎം നേതാവും ആലപ്പുഴ എംഎഎല്‍എയുമായ പി.പി. ചിത്തരഞ്ജനെ പരിഹസിച്ചുമാണ് വി ടി ബല്‍റാമിന്റെ കുറിപ്പ്.
മൂന്ന് പെണ്‍കുട്ടികളെ ഉള്‍പ്പെടെ നാല് കുട്ടികളെ ഇറക്കിവിട്ട് ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിക്കുകയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ചെയ്തത്. പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് ജപ്തി ചെയ്തത്. അജേഷ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് വീട് ജപ്തി ചെയ്യാന്‍ മൂവാറ്റുപുഴ അര്‍ബര്‍ ബാങ്ക് അധികൃതര്‍ എത്തിയത്. ഇതോടെ അവരുടെ നാലു കുട്ടികളും പെരുവഴിയിലാകുകയായിരുന്നു. തുടര്‍ന്നാണ് എംഎല്‍എ പൂട്ട് പൊളിച്ച് കുട്ടികളെ അകത്ത് പ്രവേശിപ്പിച്ചത്.
അയല്‍വാസികള്‍, മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷമേ കുട്ടികളെ ഇറക്കിവിടാവൂ എന്ന് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ പിന്മാറിയില്ല.
കുട്ടികളെ വീടിന് പുറത്താക്കിയാണ് ബാങ്ക് ജപ്തി നടപടി പൂര്‍ത്തിയാക്കിയത്. വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തു കയറ്റി. പണമടക്കാന്‍ സാവകാശം വേണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
ദളിത് കുടുംബത്തിലെ ഗൃഹനാഥന്‍ ഹൃദ്രോഗത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടികളുടെ മാതാവ് ആശുപത്രിയില്‍ കൂട്ടിരിക്കുകയായിരുന്നു. ബാങ്ക് ജനറല്‍ മാനേജറുടെ നേതൃത്വത്തിലുള്ള സംഘമെത്തുമ്ബോള്‍ നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടില്‍. ഒന്നര ലക്ഷം രൂപയോളമാണ് കുടുംബത്തിന് കുടിശികയായുണ്ടായിരുന്നത്. ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ക്കെത്തുമ്പോള്‍ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജപ്തി നടപടിയെന്നായിരുന്നു ബാങ്ക് എംഎല്‍എയെ അറിയിച്ചത്.
ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ജപ്തി ചെയ്ത വീട് തുറന്ന് കൊടുക്കുമെന്ന് എംഎല്‍എയെ അറിയിച്ചിരുന്നു. എന്നാല്‍ രാത്രി വൈകിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും വീട് തുറന്നുകൊടുക്കാനുള്ള നടപടികള്‍ ഒന്നും ഉണ്ടാവാത്തതോടെ എംഎല്‍എ തന്നെ വീടിന്റെ പൂട്ട് പൊളിക്കുകയായിരുന്നു. കുടുംബത്തിന്റെ കടബാധ്യത താന്‍ ഏറ്റെടുക്കുന്നുവെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ അറിയിച്ചു.
ഹോട്ടല്‍ ഭക്ഷണത്തിന് അമിത വില ഈടാക്കിയെന്നായിരുന്നു സിപിഎം നേതാവും ആലപ്പുഴ എം എല്‍ എയുമായ പി.പി.ചിത്തരഞ്ജന്റെ പരാതി. അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെ കളക്ടര്‍ക്ക് പരാതി നല്‍കി. ഇന്നലെ കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിന്റെ അനുഭവം എംഎല്‍എ വിവരിച്ചത് ഇങ്ങനെയാണ്.’ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ. അതൊരു സ്റ്റാര്‍ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല.
ചില ഹോട്ടലുകളില്‍ രണ്ടു കറികളുള്ള വെജിറ്റേറിയന്‍ ഊണ് കഴിക്കണമെങ്കില്‍ 100 രൂപ നല്‍കണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നല്‍കുന്ന സാധാരണ ഹോട്ടലുകള്‍ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലര്‍ കൊള്ളലാഭമുണ്ടാക്കാന്‍ കൃത്രിമ വിലക്കയറ്റം നടത്തുന്നത്’ ഇതിനെ തുടര്‍ന്ന് എംഎല്‍എയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫിസര്‍ക്കു നിര്‍ദേശം നല്‍കിയതായി ജില്ല കളക്ടര്‍ രേണു രാജ് അറിയിച്ചു.
































