കൊച്ചി : വൈറ്റില റെയിൽവേ പാളത്തിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്‌ക്കേറ്റ മാരകമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പ്രതിയായ കൊച്ചി സ്വദേശി ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകളും മുറിവുകളുമുണ്ട്. മുറിവുകളിൽ നിന്ന് രക്തം അതിശക്തമായി വാർന്നതും മരണത്തിന് കാരണമായെന്ന് പോലീസ് വ്യക്തമാക്കുന്നു.
കോട്ടയം സ്വദേശിനിയായ സുധ ബേബി (35) ആയിരുന്നു കൊല്ലപ്പെട്ടത്. കേസിൽ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്. സുധയും ഷാജിയും കാറിൽ വന്നിറങ്ങുന്നതും പിന്നീട് റെയിൽവേ ട്രാക്കിന് സമീപത്തേക്ക് നടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പിന്നീട് ഷാജി തനിയെ മടങ്ങുന്നതും, തിരിച്ചു പോകുമ്പോൾ വസ്ത്രങ്ങളിൽ രക്തക്കറ ഉണ്ടായിരുന്നതും പോലീസ് കണ്ടെത്തി.
മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച മൊബൈൽ ഫോണാണ് കൊല്ലപ്പെട്ടത് സുധയാണെന്ന് തിരിച്ചറിയാൻ സഹായിച്ചത്. കൊല്ലപ്പെട്ട സുധയും ഷാജിയും തമ്മിൽ മുൻപേ പരിചയമുണ്ടായിരുന്നുവെന്നാണ് നിഗമനം. പ്രതി കുറ്റം സമ്മതിച്ചതായും കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ ചോദ്യം ചെയ്യൽ തുടരുകയാണെന്നും എറണാകുളം സിറ്റി പോലീസ് അറിയിച്ചു.





























