ഇടുക്കി : വാഗമണ്‍ നിശാപാര്‍ട്ടി കേസില്‍ അന്വേഷണം ശക്തമാക്കാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച്. അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും. ലഹരിമരുന്നിന്‍റെ ഉറവിടം ബെംഗളൂരുവാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച മുട്ടം കോടതിയിൽ അപേക്ഷ നൽകും. വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നടന്ന നിശാപാര്‍ട്ടിയില്‍ ഒന്‍പത് പേരാണ് അറസ്റ്റിലായതെങ്കിലും ഇവര്‍ക്ക് പിന്നില്‍ വന്‍ സംഘങ്ങള്‍ ഉണ്ടെന്ന വിലയിരുത്തലിലാണ് പോലീസ്. തൊടുപുഴ സ്വദേശിയായ കേസിലെ ഒന്നാംപ്രതി അജ്മലിന്‍റെ നേതൃത്വത്തിൽ ബെംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. അന്വേഷണത്തിൽ സിനിമ സീരിയൽ രംഗത്തെ പ്രമുഖരാരും വാഗമണിൽ പിടിയിലായ സംഘവുമായി ബന്ധം പുലർത്തിയിരുന്നില്ലെന്നും കണ്ടെത്തി.
അജ്മല്‍ സക്കീര്‍ പാര്‍ട്ടിയിലേക്ക് ലഹരി മരുന്നുകള്‍ എത്തിച്ചത് ബംഗളൂരുവില്‍ നിന്നാണ്. എന്നാല്‍ ബംഗളൂരു മയക്കുമരുന്ന് കേസുമായി പിടിയിലായവര്‍ക്ക് ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇതടക്കം 10 ദിവസത്തെ അന്വേഷണ വിവരങ്ങളടങ്ങുന്ന കേസ് ഡയറി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി.കെ.മധുവിന്‍റെ നേതൃത്വത്തിലാണ് കേസിന്‍റെ തുടരന്വേഷണം. ബെംഗളൂരുവിൽ നിന്ന് കൊച്ചി വഴി സംസ്ഥാനത്തെ നിശാപാർട്ടികളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിൽ കൂടുതൽ കണ്ണികളുണ്ടോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയ 49 പേരുടെ വൈദ്യ പരിശോധന ഫലം ഇനിയും വന്നിട്ടില്ല. ലഹരി മരുന്നിന്റെ അംശം കണ്ടെത്തിയാല്‍ മാത്രമേ ഇവരെ കേസില്‍ പ്രതി ചേര്‍ക്കൂ. കേസ് അട്ടിമറിക്കാന്‍ വ്യാപക ശ്രമം നടക്കുന്നതായുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ബെംഗളൂരുവിൽ ലഹരിമരുന്ന് ആരാണ് വിതരണം നടത്തുന്നതെന്നും വിതരണ സംഘത്തിന് കേരള ബന്ധമുണ്ടോ എന്നും കണ്ടെത്തണം. വാഗമണിൽ പിടിയിലായവർക്ക് അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇതടക്കമുള്ള വിവരങ്ങൾ ആരായാൻ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യും. ഇതിനായി തിങ്കാളാഴ്ച കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.