ഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഒരു നിഗമനത്തിലേക്കും എടുത്ത് ചാടരുതെന്നും വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൈലറ്റുകളും വിമാന ക്രൂവുമാണ് രാജ്യത്തുള്ളത്. വ്യോമയാന മേഖലയിലെ നട്ടെല്ല് അവരാണ്. അതിനാൽ തന്നെ അന്വേഷണത്തിന്റെ ഈ തുടക്ക ഘട്ടത്തിൽ പെട്ടന്ന് തന്നെ നിഗമനങ്ങളിൽ എത്തേണ്ടതില്ലെന്നാണ് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ശനിയാഴ്ച പ്രതികരിച്ചത്. നിലവിൽ റിപ്പോർട്ടിനേക്കുറിച്ച് പ്രതികരിക്കുന്നത് അപക്വമായി പോകുമെന്നും മന്ത്രി വിശദമാക്കി.
വിമാനത്തിലെ രണ്ട് ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഓഫായതിലെ നിഗൂഢതയാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണത്തിലൂടെ ഇനി പുറത്ത് വരേണ്ടത്. സാങ്കേതിക പ്രശ്നം മുതല്‍ മാനുഷികമായ പിഴവ് വരെയുള്ള സാധ്യതകളാണ് വിലയിരുത്തപ്പെടുന്നത്. പ്രാഥമിക റിപ്പോര്‍ട്ടില്‍ ആര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയില്ല. ടേക്ക് ഓഫ് ചെയ്ത് വെറും മുപ്പത് സെക്കന്‍റിനുളളില്‍ സംഭവിച്ച മഹാദുരന്തം. എഞ്ചിനുകളിലേക്ക് ഇന്ധനം കടത്തിവിടുന്ന രണ്ട് സ്വിച്ചുകള്‍ എങ്ങനെ ഓഫായിയെന്നതിലാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ മുഴുവന്‍ ദുരൂഹതയും നിലനില്‍ക്കുന്നത്. പറക്കാനാവശ്യമായ വേഗം വിമാനം കൈവരിച്ചതിന് പിന്നാലെ മൂന്ന് സെക്കന്‍റിനുള്ളില്‍ ആദ്യ സ്വിച്ച് റണ്‍ പൊസിഷനില്‍ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്ക് മാറി.വെറും ഒരു സെക്കന്‍റിനുള്ളില്‍ വലത് വശത്തുള്ള രണ്ടാമത്തെ സ്വിച്ചും ഓഫായി.





























