കൊച്ചി: വാളയാർ കേസിൽ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ നൽകിയ ആറ് കുറ്റപത്രവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജി.ഗിരീഷ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. മാതാപിതാക്കൾക്കെതിരെ ഒരു നടപടിയും പാടില്ലെന്നാണ് എറണാകുളം പ്രത്യേക സിബിഐ കോടതിക്ക് ഹൈക്കോടതി അവധിക്കാല സിംഗിൾ ബെഞ്ച് നൽകിയ ഇടക്കാല നിർദേശം. മാതാപിതാക്കൾ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിലും സിംഗിൾ ബെഞ്ച് ഇളവ് നൽകിയിരുന്നു. ആറ് കുറ്റപത്രത്തിലും മാതാപിതാക്കളെ പ്രതിചേർത്ത സാഹചര്യം സിബിഐ കോടതിയിൽ വിശദീകരിക്കും.
പ്രതിചേർത്ത സിബിഐ നടപടി ‘ആസൂത്രിതമായ അന്വേഷണ’ത്തിന്റെ ഭാഗമാണ് എന്നാണ് ഹർജിയിൽ മാതാപിതാക്കൾ ഉയർത്തുന്ന പ്രധാന ആക്ഷേപം. പെൺകുട്ടികളുടെ മരണത്തിൽ സുതാര്യമായ അന്വേഷണമല്ല സിബിഐ നടത്തിയത് എന്നും, അധികാര ദുർവിനിയോഗം നടത്തിയാണ് സിബിഐ കേസ് അന്വേഷിച്ചതെന്നുമാണ് ഹർജിയിൽ മാതാപിതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിച്ച് തയ്യാറാക്കിയ കുറ്റപത്രം എറണാകുളം പ്രത്യേക സിബിഐ കോടതിയുടെ പരിഗണനയിലാണ്. മാതാപിതാക്കളെ പ്രതിചേർത്ത നടപടി ശരിവെച്ച സിബിഐ കോടതി സമൻസ് അയക്കാൻ നേരത്തെ ഉത്തരവിട്ടിരുന്നു.





























