കോഴിക്കോട് : വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത് സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി സമസ്ത നേതാക്കൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്ഷണം. ചൊവ്വാഴ്ച തിരുവനന്തപുരത്താണ് ചർച്ച. സമസ്തയെ പ്രതിനിധാനം ചെയ്ത് ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിൽ ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ, കെ. മോയിൻകുട്ടി മാസ്റ്റർ, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ പങ്കെടുക്കും.
വഖഫ് ബോർഡ് നിയമനം സംബന്ധിച്ച് മുസ്ലിം സംഘടനകളുടെ കോഓഡിനേഷൻ കമ്മിറ്റി പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളിൽ നടത്താൻ തീരുമാനിച്ച ബോധവത്കരണ പരിപാടിയിൽ നിന്ന് സമസ്ത പിന്മാറുകയായിരുന്നു. മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചതിനാലാണ് പിൻമാറ്റമെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി തങ്ങൾ അറിയിച്ചിരുന്നു.
കോ ഓഡിനേഷൻ കമ്മിറ്റിയിലെ മറ്റു സംഘടനകൾ പള്ളികളിൽ ബോധവത്കരണം നടത്തി. വഖഫ് ബോർഡ് വിഷയത്തിൽ ഡിസംബർ ഒമ്പതിന് മുസ്ലിംലീഗിന്റെ ബഹുജന സമ്മേളനം കോഴിക്കോട്ട് സംഘടിപ്പിക്കുന്നുണ്ട്. ഏഴിന് കോഓഡിനേഷൻ കമ്മിറ്റിയുടെ പഞ്ചായത്ത് തല പ്രതിഷേധങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.





























