ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ മുന്നറിയിപ്പുകള്‍ ലംഘിച്ചതാണ് നിര്‍ഭാഗ്യകരമായ അപകടത്തിന് കാരണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനാൽ തന്നെ പ്രദേശത്തെ വീടുകളിലുള്ളവരെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാൽ മാറ്റി പാർപ്പിച്ചിരുന്നിടത്ത് നിന്ന് അവര്‍ വീട്ടിലേക്ക് തിരികെ വരുകയായിരുന്നു. ഇക്കാര്യത്തിൽ അവര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. മുന്നറിയിപ്പ് ലംഘിക്കാൻ പാടില്ലായിരുന്നു. നിര്‍ഭാഗ്യവശാൽ അവര്‍ വീട്ടിൽ തിരിച്ചെത്തുകയും അപകടത്തിൽപെടുകയുമായിരുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അപകടകരമായ സാഹചര്യങ്ങളിൽ മുന്നറിയിപ്പ് അവഗണിക്കാൻ പാടില്ലെന്നാണ് വ്യക്തിപരമായി ഈ ഘട്ടത്തിൽ പറയാനുള്ളത്.പ്രകൃതിയോടും ദുരന്തത്തോടും മല്ലടിക്കുക അസാധ്യമാണ്.
ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇന്നലെ രാത്രി 10.30നുശേഷമുണ്ടായ മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ ദമ്പതിമാരിൽ ഒരാള്‍ ആണ് മരിച്ചത്. അഞ്ചുമണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷം കൂമ്പൻപാറയിലെ ബിജുവിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ബിജുവിന്‍റെ ഭാര്യ സന്ധ്യയെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.





























