ന്യൂഡൽഹി: സ്കൂട്ടർ യാത്രയ്ക്കിടെയുണ്ടായ തർക്കത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയെ വെടിവെച്ചുകൊന്നു.
മനീഷ് ഭാട്ടി എന്ന പോലീസ് കോൺസ്റ്റബിളാണ് കൊലപാതകം നടത്തിയത്. 30-കാരിയായ ഭാര്യ പ്രിയങ്കയാണ് കൊല്ലപ്പെട്ടത്.
ആളുകൾ നോക്കിനിൽക്കെയായിരുന്നു സംഭവം. തിങ്കളാഴ്ച പുലർച്ചെ കിഴക്കൻ ഡൽഹിയിലെ കല്യാൺപുരി മേഖലയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്കിടയിൽ വാക്കുതർക്കം ഉണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പോലീസ് നൽകുന്ന വിവരമനുസരിച്ച് കോൺസ്റ്റബിളും ഭാര്യയും തമ്മിൽ ദീർഘനാളായി വ്യക്തിപരമായ പല കാര്യങ്ങളിലും നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഞായറാഴ്ചയും ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് കടുത്ത വാക്കേറ്റമുണ്ടായി. തുടർന്ന് ഇരുവരും ഒരു സ്കൂട്ടറിൽ പുറത്തേക്ക് പോയെങ്കിലും യാത്രാമധ്യേയും വഴക്ക് തുടരുകയായിരുന്നു.
തുടർന്ന് റോഡരികിൽ സ്കൂട്ടർ നിർത്തി ഇരുവരും ഇറങ്ങി സംസാരിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കത്തിലേർപ്പെടുന്നത് കാണാം. ഇതിനിടയിൽ നിയന്ത്രണം വിട്ട കോൺസ്റ്റബിൾ തന്‍റെ കയ്യിലുണ്ടായിരുന്ന സർവീസ് പിസ്റ്റൾ എടുത്ത് ഭാര്യക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കൃത്യം നിർവഹിച്ച ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് വേഗത്തിൽ രക്ഷപ്പെട്ടു. കിഴക്കൻ ഡൽഹിയിലെ ആന്‍റി തെഫ്റ്റ് സ്ക്വാഡിൽ സേവനമനുഷ്ഠിച്ചിരുന്ന കോൺസ്റ്റബിളാണ് ഈ ക്രൂരത ചെയ്തത്. പ്രതിയെ പിടികൂടാനായി പൊലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾ രക്ഷപ്പെടാൻ സാധ്യതയുള്ള വഴികളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.






























