തൃശ്ശൂര്‍: കോടതി ഉത്തരവ് പാലിക്കാതിരുന്ന തൃശൂർ കൊക്കാല മലബാർ വികാസ് നിധി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് തൃശൂർ ഉപഭോക്തൃ കോടതി. കോടതി വിധി പ്രകാരം നിക്ഷേപത്തുകയായ 5,00,000 രൂപയും നഷ്ടവും പരാതിക്കാരന് നല്‍കുവാന്‍ നിധി കമ്പനി വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. തൃശൂർ വാടാനപ്പിള്ളി സ്വദേശി വ്യാസനഗർ കണ്ടംചക്കി വീട്ടിൽ ജയമോഹൻ.കെ.എ ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്. നിക്ഷേപ സംഖ്യ തിരിച്ചുനൽകാതിരുന്നതിനെത്തുടർന്ന് ജയമോഹൻ കെ.എ ഫയൽ ചെയ്ത ഹർജിയിൽ 5,00,000 രൂപയും 12% പലിശയും നഷ്ടപരിഹാരമായി 25,000 രൂപയും ചിലവിലേക്ക് 3,000 രൂപയും നൽകുവാൻ വിധിയായിരുന്നു. എന്നാൽ വിധി എതിർകക്ഷി പാലിച്ചില്ല.
ഇതിനെ തുടർന്ന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ജയമോഹൻ ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാനും ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിക്കുവാനും ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട്. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി.





























