കുറ്റ്യാടി : ടൗണിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത്. നിയമലംഘനം നടത്തിയ എട്ടു കടയുടമകളിൽ നിന്നുമായി 80,000 രൂപ പിഴ ഈടാക്കി. മാലിന്യം തള്ളിയ ഒരു വാഹനത്തിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഹരിതകർമ സേനാംഗങ്ങൾ കടകളിൽ നിന്നും അജൈവമാലിന്യം ശേഖരിച്ചു വരുന്നുണ്ട്.
അവർക്ക് കൈമാറാതെ പൊതു സ്ഥലങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും മാലിന്യ നിക്ഷേപം നടത്തുകയാണ് ചെയ്യുന്നത്. പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പാക്കുന്ന സമ്പൂർണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ടൗണിന്റെ സൗന്ദര്യ വത്‌കരണത്തിനായി നമ്മുടെ കുറ്റ്യാടി സുന്ദര കുറ്റ്യാടി എന്നപേരിൽ പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്.
ഇതിന്റെ നടത്തിപ്പിനായി സി.എൻ ബാലകൃഷ്ണൻ ചെയർമാനായും ഉബൈദ് വാഴയിൽ കൺവീനറായുമുള്ള സംഘാടക സമിതി രൂപവത്കരിച്ചു. പദ്ധതിയുമായി സഹകരിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശനന ടപടി സ്വീകരിക്കാൻ പഞ്ചായത്തിൽ വിളിച്ചു ചേർത്ത വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും വ്യാപാര സംഘടനാ ഭാരവാഹികളുടെയും യോഗത്തിൽ തീരുമാനിച്ചു. പ്രസിസന്റ് ഒ.ടി. നഫീസ അധ്യക്ഷയായി.