ന്യൂഡൽഹി : മഴക്കെടുതി രൂക്ഷമായി തുടരുന്ന ഉത്തരേന്ത്യയിൽ യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. യമുനയിലെ ജലനിരപ്പ് കഴിഞ്ഞ 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെ ഡൽഹിയിൽ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ രാവിലെ 207 മീറ്ററാണ് ന്യൂഡൽഹിയിലെ ഓൾഡ് റെയിൽവെ പാലത്തിനു സമീപം യമുനയിലെ ജലനിരപ്പെന്ന് കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു. ഹരിയാനയിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടുന്നതാണ് യമുനയിലെ ജലനിരപ്പ് ഉയരാൻ കാരണം. യമുനയിലെ ജലനിരപ്പുയരുന്ന പശ്ചാത്തലത്തിൽ 16 കൺട്രോൾ റൂമുകൾ തുറന്നു. രക്ഷാപ്രവർത്തനത്തിനായി 50 മോട്ടർ ബോട്ടുകളും അടിയന്തര വൈദ്യസഹായവും ഏർപ്പെടുത്തി.
അതേസമയം മഴക്കെടുതികളിൽ ഉത്തരേന്ത്യയിൽ മരണം 40 കടന്നു. ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടമായിരിക്കുന്നത് ഹിമാചൽ പ്രദേശിലാണ്. 31 പേർക്കാണ് ഹിമാചൽ പ്രദേശിൽ മാത്രം ജീവൻ നഷ്ടമായത്. കഴിഞ്ഞ നാലു ദിവസമായി ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ അതിശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലെ മൂന്നു ജില്ലകളിലും കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ ജനങ്ങൾ യാത്രകൾ ഒഴിവാക്കണെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.