ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലായതിനാൽ ജാഗ്രത തുടരണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബിഹാറിൽ 22 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. ഉത്തർപ്രദേശിലും സ്ഥിതിഗതികൾ ഗുരുതരമാണ്. പലയിടത്തും സർക്കാർ സ്ഥാപനങ്ങൾ അടക്കം വെള്ളത്തിനടിയിലായി. മധ്യപ്രദേശിൽ തുടർച്ചയായ മഴയെ തുടർന്ന് ഡാമുകൾ തുറന്നു. ജമ്മു കാശ്മീരിന് പിന്നാലെ ഉത്തരാഖണ്ഡിൽ മഴയ്ക്കൊപ്പം മഞ്ഞുവീഴ്ചയും റിപ്പോർട്ട് ചെയ്തു. ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് സർക്കാർ അവധി നൽകി. സ്ഥിതിഗതികൾ മുഖ്യമന്ത്രിമാർ വിലയിരുത്തി.
അടുത്ത രണ്ട് ദിവസങ്ങളിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബിഹാർ, മധ്യപ്രദേശിന്‍റെ കിഴക്കൻ ഭാഗങ്ങൾ ഉത്തർപ്രദേശിന്‍റെ കിഴക്കൻ ഭാഗങ്ങൾ, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും മഴ പെയ്യുമെന്ന് ഐഎംഡി അറിയിച്ചു. ആൻഡമാൻ – നിക്കോബാർ ദ്വീപുകൾ, ബിഹാർ, ഒഡീഷ, പശ്ചിമ ബംഗാൾ, സിക്കിം, തെലങ്കാന എന്നിവിടങ്ങളിലും അടുത്ത രണ്ട് ദിവസങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേരളത്തിലും മാഹിയിലും ഇന്ന് ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.






























