ന്യൂഡൽഹി : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തപ്രദേശം സന്ദർശിക്കാത്ത രാഹുൽഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കുമെതിരേ രൂക്ഷവിമർശനവുമായി ബി.ജെ.പി. ഇരുവരും രാഷ്ട്രീയനിലനിൽപ്പിനായി മാത്രം വയനാടിനെ ഉപയോഗിക്കുന്ന ‘പാർട്ട് ടൈം’ രാഷ്ട്രീയക്കാരാണെന്ന് ബി.ജെ.പി. വക്താവ് തുഹിൻ സിൻഹ ആരോപിച്ചു. എട്ടുപേരുടെ മരണത്തിനിടയാക്കിയ ദുരന്തപ്രദേശം സന്ദർശിക്കാൻ സ്ഥലത്തെ എം.പി.യായ പ്രിയങ്കാഗാന്ധി എത്താത്തതാണ് വിമർശനത്തിന് കാരണം. “വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാതാ നിർമാണ സ്ഥലത്തായിരുന്നു മണ്ണിടിച്ചിൽ. നിലവിൽ വയനാട് എം.പി.യായ പ്രിയങ്കാഗാന്ധിയും മുൻപ് മണ്ഡലത്തെ പ്രതിനിധീകരിച്ച രാഹുൽ ഗാന്ധിയും ദുരന്തബാധിതരെ ആശ്വസിപ്പിക്കാനെത്തിയില്ല.
രാഹുലും പ്രിയങ്കയും വെറും രാഷ്ട്രീയ വിനോദസഞ്ചാരികൾ മാത്രമാണ്. സാമൂഹികമാധ്യമത്തിൽ അനുശോചന സന്ദേശം പങ്കുവെച്ചതല്ലാതെ പ്രദേശത്ത് എത്താൻ അവർ താത്‌പര്യം കാണിച്ചില്ല. റായ്ബറേലിയിൽ വിജയിച്ചയുടൻ രാഹുൽ വയനാടിനെ ഉപേക്ഷിച്ചു. പരിസ്ഥിതിലോല പ്രദേശമായ വയനാടിന്റെ പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ 2019 മുതൽ 2024 വരെ എം.പി.യായിരുന്ന രാഹുൽ ഗാന്ധിയ്ക്ക് കഴിഞ്ഞില്ല”- തുഹിൻ സിൻഹ കുറ്റപ്പെടുത്തി. ബി.ജെ.പി.യുടെ ആരോപണങ്ങളോട് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചില്ല.






























