കൽപ്പറ്റ : വയനാട് കനത്തമഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം. കള്ളാടിയിൽ മീനാക്ഷിപാലത്തിന് സമീപമാണ് അപകടം. രക്ഷാപ്രവർത്തനം ആരംഭിച്ചു. തുരങ്കപ്പാത നിർമാണ മേഖലയിലാണ് മണ്ണിടിഞ്ഞത്. പ്രദേശത്ത് ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും കനത്ത മഴ പെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 265 മില്ലിമീറ്റർ കനത്ത മഴയാണ് ഈ പ്രദേശത്ത് രേഖപ്പെടുത്തിയത്. ചൂരൽമല പുഴയിൽ ഒഴുക്ക് വര്‍ദ്ധിച്ചിരുന്നു. വാഹനങ്ങൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നാണ് വിവരം. നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെയാണ് അപകടം. പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ട്.
നിര്‍മ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. എന്‍ഡിആര്‍എഫ് സംഘത്തോട് സ്ഥലത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ണില്‍ കുടുങ്ങിയ ആറ് പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് മഴ തുടരുകയാണ്. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. തുരങ്കപാത നിര്‍മ്മാണത്തിനായി തൊഴിലാളികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് ബസ് മണ്ണിനടിയിലായി. ബസിനുളളില്‍ തൊഴിലാളികള്‍ ഉളളതായും സംശയമുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. നിലവില്‍ മുപ്പതംഗ എന്‍ഡിആര്‍എഫ് സംഘം വയനാട്ടിലുണ്ട്. കോഴിക്കോട് നിന്ന് ഒരു യൂണിറ്റ് എന്‍ഡിആര്‍എഫ് സംഘം കൂടി വയനാട്ടിലേക്ക് പോകും. ആറ് പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. അടിയന്തര ഇടപെടല്‍ നടത്താന്‍ മന്ത്രി എ പി അനില്‍കുമാര്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. റവന്യൂ മന്ത്രി ജില്ലാ കളക്ടറുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അടിയന്തരമായി അപകടസ്ഥലത്ത് എത്തിച്ചേരാന്‍ മന്ത്രി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരുകയാണ്. കൃഷിമന്ത്രി ടി സിദ്ദിഖ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തി. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. എത്രപേര്‍ മണ്ണിനടിയിലുണ്ട് എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല.






























