കൊച്ചി : ആഴക്കടൽ മത്സ്യബന്ധന കരാർ വിഷയത്തിൽ പ്രതിഷേധിച്ച് ഹാർബർ പാലത്തിൽനിന്നു കായലിലേക്കു ചാടാനുള്ള വിഫോർ പീപ്പിൾ പാർട്ടി പ്രവർത്തകരുടെ നീക്കം പോലീസ് തടഞ്ഞു. പാർട്ടിയിലെ ഡൈവിങ് വിദഗ്ധരായ മൂന്നു പേർ കടലിലേക്കു ചാടി പ്രതിഷേധിക്കാനായി സ്ഥലത്തെത്തിയെങ്കിലും അനുവദിക്കാനാകില്ലെന്നു പോലീസ് അറിയിക്കുകയായിരുന്നു.
തുടർന്നു നിയമം പാലിച്ചു വെള്ളത്തിലേക്കു ചാടാനുള്ള നീക്കത്തിൽനിന്നു പിന്മാറുന്നതായി വിഫോർ പീപ്പിൾ പാർട്ടി കോഓർഡിനേറ്റർ നിപുൺ ചെറിയാൻ പറഞ്ഞു. പാലത്തിൽ ബാനർ ഉയർത്തി പ്രതിഷേധം രേഖപ്പെടുത്തി പിന്മാറാൻ പോലീസ് അനുവദിച്ചു. മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു കടലും വിറ്റുതുലച്ചെന്ന ആരോപണവുമായി ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും സർക്കാരിനെതിരെയും മുദ്രാവാക്യം വിളിച്ചാണു പ്രവർത്തകർ ഹാർബർ പാലത്തിലെത്തിയത്.