ചാലക്കുടി: മത്സ്യസമ്പത്തിന്റെ കലവറയെന്ന ഖ്യാതി അവഗണനയുടെ കുത്തൊഴുക്കിൽ നഷ്ടപ്പെടുകയാണ് ചാലക്കുടിപ്പുഴയ്ക്ക്. പ്രജനന കാലഘട്ടങ്ങൾ പലതും പിന്നിടുമ്പോൾ ഇത്തരം സംശയം ബലപ്പെടുന്നു. സംസ്ഥാനത്ത് ചാലക്കുടിയാറിൽ മാത്രം കണ്ടെത്തിയ കുയിൽ മത്സ്യം, മോഡോൻ, കൽപ്പൂളോൻ, മഞ്ഞക്കൂരി, ചോര കണിയാൻ തുടങ്ങിയ അസാധാരണ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെക്കുറിച്ച് ആഴത്തിലുള്ള പഠനം ആവശ്യമാണെന്നാണ് പ്രകൃതി സ്‌നേഹികളുടെ വാദം.വർഷകാലത്തെ അതിശക്തമായ മഴയാണ് നദികളിൽ മത്സ്യങ്ങളുടെ പ്രജനനവേള. മൂന്നോ നാലോ കനത്ത മഴ പെയ്താൽ നദികളിൽ ഉയരുന്ന വെള്ളമാണ് മത്സ്യക്കുഞ്ഞുങ്ങളുടെ അമ്മത്തൊട്ടിൽ. എന്നാൽ വലയെറിഞ്ഞും, വിഷപദാർത്ഥങ്ങൾ വിതറിയും കൊന്നൊടുക്കുന്ന മത്സ്യങ്ങളോടൊപ്പം ജൈവ വൈവിദ്ധ്യവും നശിക്കുന്നു.
അത്യാർത്തി കൊണ്ട് മത്സ്യബന്ധനം നടത്തുന്നവർ ആവാസവ്യവസ്ഥ തന്നെ തകർക്കുകയാണ്.വേനൽ വറുതിക്ക് ശേഷം വെള്ളം ഉയരുന്ന പുഴയിൽ ചാകര തേടിയെത്തുന്നതിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന നാടോടികളുമുണ്ട്. രാസപദാർത്ഥങ്ങൾ വിതറിയും പ്രത്യേകതരം വെളിച്ചം തെളിച്ചും മത്സ്യങ്ങളെ ആകർഷിച്ച് രാത്രി കാലങ്ങളിലും ഇവർ കുട്ടവഞ്ചികൾ നിറയ്ക്കും. ഒന്നോ രണ്ടോ ആഴ്ചയ്ക്കകം മത്സ്യ സമ്പത്തെല്ലാം വാരിക്കൂട്ടി കടന്നുപോകുന്നത് പതിവുകാഴ്ച. അശാസ്ത്രീയ മത്സ്യബന്ധനത്തിനെതിരെ അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്നതാണ് അത്ഭുതം.