തിരുവനന്തപുരം: ചെറിയ മഴയില്‍ പോലും നഗരം മുങ്ങുന്ന സാഹചര്യത്തില്‍ പൊടിക്കൈ നടപടികള്‍ക്ക് പകരം നഗരത്തില്‍ സമ്പൂര്‍ണമായ പദ്ധതികള്‍ നടപ്പാക്കണം.രണ്ടു തട്ടിലിരുന്നു പഴിചാരുന്ന ജില്ലാ ഭരണകൂടവും നഗരസഭയും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ തീരുന്ന പ്രശ്‌നമേ നഗരത്തിലുള്ളൂ. പ്രഖ്യാപിച്ച പദ്ധതികളില്‍ നഗരത്തിന്റെ വെള്ളക്കെട്ട് ലഘൂകരണത്തിനുള്ള പദ്ധതി തിരഞ്ഞെടുത്ത് ഇപ്പോള്‍ത്തന്നെ നടപ്പാക്കാന്‍ ആരംഭിച്ചാല്‍ അടുത്ത വെള്ളപ്പൊക്കത്തില്‍ നഗരം മുങ്ങില്ല.2015ല്‍ സിറ്റി ഡിസാസ്റ്റര്‍ പ്‌ളാന്‍ എന്ന തരത്തില്‍ വെള്ളപ്പൊക്ക ലഘൂകരണത്തിന് പഠനം നടത്തിയെങ്കിലും അതിലെ റിപ്പോര്‍ട്ട് ഫയലിലൊതുങ്ങി.
ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി സിറ്റി ഡിസാസ്റ്റര്‍ പ്‌ളാന്‍ ഉള്‍പ്പെടുത്തിയെങ്കിലും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്ന നടപടികളൊന്നും നഗരത്തില്‍ പ്രാവര്‍ത്തികമാക്കിയില്ല. അന്നത്തെ പഠനത്തിലും ഓടകളുടെ അശാസ്ത്രീയ നിര്‍മ്മാണം ചൂണ്ടിക്കാണിച്ചിരുന്നു. തോടുകളുടെ വീതി പലസ്ഥലത്തും കുറഞ്ഞത് വെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്. കൈയേറ്രങ്ങളാണ് ഇതിന് കാരണമെന്ന് ചൂണ്ടികാണിച്ചിരുന്നു. ഓടകളിലെയും തോടുകളിലെയും മാലിന്യനിക്ഷേപവും വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമെന്ന് പഠനത്തിലുണ്ടായിരുന്നു. എന്നാല്‍ അക്കാര്യങ്ങളൊന്നും എട്ട് വര്‍ഷത്തിനിപ്പുറവും പ്രാവര്‍ത്തികമാക്കിയിട്ടില്ല.