കടപ്ര : സാധാരണ ജനങ്ങളുടെ ജീവൻ ബലി നൽകി ലാഭമുണ്ടാക്കാൻ വ്യഗ്രതപ്പെടുന്നവരെ അതിന് അനുവദിക്കില്ലെന്ന് ഡോ. ഗീവർഗീസ് മാർ കുറീലോസ് പറഞ്ഞു. കോയിപ്രം പഞ്ചായത്തിലെ കടപ്രയിൽ 12 വർഷമായി പ്രവർത്തിക്കുന്ന കുറ്റിക്കാട്ട് ബിറ്റുമിൻ പ്ലാന്റ് പൂർണ്ണമായി അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ജനകീയ സമര സമിതി പ്ലാൻ്റിലേക്ക് നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് സൃഷ്ടിക്കുന്ന വ്യവസായിക മലിനീകരണം സാധാരണ ജനങ്ങൾക്ക് രൂക്ഷമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. പ്രതിഷേധിക്കുന്ന ജനങ്ങളോട് പുകക്കുഴലിൻ്റെ ഉയരം കൂട്ടാമെന്ന മുടന്തൻ ന്യായം പറഞ്ഞ് ഇനി പറ്റിക്കാമെന്ന് കരുതണ്ട. പ്ലാൻ്റിന് സമീപ പ്രദേശത്തെത്തുന്ന ഏതൊരാൾക്കും അസഹനീയമായ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്. ബിറ്റുമിൻ പ്ലാൻ്റ് ഉടമയ്ക്ക് വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്നതിനെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ബിറ്റുമിൻ പ്ലാന്റ് മലിനീകരണ വിരുദ്ധ ജനകീയ സമിതി ചെയർമാൻ ബിജു കുഴിയുഴത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ റെയിൽ വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ് രാജീവൻ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. കെ എം തോമസ്, പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ, അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന ജില്ലാ പ്രസിഡന്റ് എസ് രാധാമണി, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയംഗം ദീപ ശ്രീജിത്ത്, കവി മധു ചെങ്ങന്നൂർ, റവ. ജെ മാത്യൂസ്, എസ് യു സി ഐ ജില്ലാ സെക്രട്ടറി ബിനു ബേബി, ഗ്രാമ പഞ്ചായത്തംഗം സി സി കുട്ടപ്പൻ, അഡ്വ. ജസ്സി സജൻ, റസിഡൻ്റ്സ് അസ്സോസിയേഷൻ പ്രസിഡൻ്റ് സി റ്റി തോമസ്, കെ റെയിൽ വിരുദ്ധ സമിതി വനിതാ കൺവീനർ ശരണ്യാ രാജ്, സമരസമിതി നേതാവ് രാജ്കുമാർ, പി ആർ ശാർങധരൻ നായർ, കെ എം വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. കരീലമുക്കിൽ നിന്ന് പ്ലാൻ്റ് പടിക്കലേക്ക് നടന്ന ബഹുജന മാർച്ചിന് സമര സമിതി നേതാക്കളായ ടൈറ്റസ് ചാക്കോ, ശ്രീകലാ ജയൻ തുടങ്ങിയവർ നേതൃത്വം നൽകി.