കൊല്ലം : ബീച്ചിന് സമീപം ഇടിച്ചിട്ട് നിർത്താതെ പോയ കാറിൽനിന്ന് ആയുധങ്ങളുമായി മൂന്നുപേർ പോലീസ് പിടിയിലായി. പരവൂർ പൂക്കുളം സുനാമി ഫ്ലാറ്റ് നമ്പർ 30-ൽ വിനീത് (മണികണ്ഠൻ-30), പുക്കുളം സുനാമി ഫ്ലാറ്റിൽ സജിത്ത് (27), സജിത്ത് (ഉണ്ണി-34) എന്നിവരാണ് പിടിയിലായത്.
കൊല്ലം ബീച്ചിനു സമീപം നേതാജി നഗറിൽവെച്ച് മഞ്ജു എന്ന സ്ത്രീയുടെ മകനെ ഇടിച്ചിട്ട ശേഷം അസഭ്യം പറഞ്ഞ് നിർത്താതെ പോയ കാറിനെ പിന്തുടർന്ന് പരിശോധിച്ചപ്പോഴാണ് ആയുധങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
കൺട്രോൾ റൂം പോലീസ് സംഘവും കൊല്ലം ഈസ്റ്റ് പോലീസും ചേർന്ന് കൊച്ചുപിലാംമൂട് ജങ്ഷനിൽവെച്ചാണ് ഇവരെ പിടികൂടിയത്. വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. തുടർന്ന് പ്രതികളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇവരുടെ പേരിൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ.രതീഷ്, സബ്ബ് ഇൻസ്പെക്ടർമാരായ ആർ.രതീഷ്കുമാർ, അഭിലാഷ്, യേശുദാസ്, എസ്.സി.പി.ഒ. രാജീവ്, സി.പി.ഒ.മാരായ രമേശൻ, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.