തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഉച്ചക്ക് ശേഷമാകും മഴ കനക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. മറ്റന്നാളോടെ മഴ ദുർബലമാകുമെന്നാണ് നിലവിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കരുതുന്നത്.
ഇന്നത്തെ മഴ മുന്നറിയിപ്പ് ഇങ്ങനെ:
Nowcast – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
പുറപ്പെടുവിച്ച സമയം 07:00 AM 14.04.2022
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നലെ പെയ്ത കനത്ത മഴയിൽ കുട്ടനാട്ടിൽ ശക്തമായ മടവീഴ്ചയുണ്ടായി. കുട്ടനാട് കൈനകരി സി ബ്ലോക്കില്‍ ഈയാഴ്ച കൊയ്യാനിരുന്ന 600 ഏക്കര്‍ പാടമാണ് മട വീണ് നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് കര്‍ഷകര്‍ പറയുന്നു. വേനൽ മഴ മാറാതെ നിൽക്കുമ്പോൾ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്.
ഇതിനിടെ ഇന്നലെ കോഴിക്കോട് തോട്ട്മുക്കം സര്‍ക്കാര്‍ യുപി സ്കൂളിലെ 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്‍റെ മേല്‍ക്കൂര മഴയിൽ തകർന്ന് നിലംപതിച്ചു. സ്കൂള്‍ പൂട്ടിയതിനാല്‍ വൻ ദുരന്തം ഒഴിവായി. എല്‍കെജി വിദ്യാര്‍ത്ഥികളുടെ ക്ലാസിലാണ് അപകടം. തിരുവനന്തപുരത്ത് നഗര, ഗ്രാമീണ മേഖലകളില്‍ നല്ല മഴയാണ് പെയ്തത്. ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കേരളാ തീരത്തിന് അടുത്തായാണ് നിലവിൽ ശക്തമായ മഴയ്ക്ക് കാരണമായ ചക്രവാതച്ചുഴി. ഇത് ദുർബലമായി കേരളാ തീരത്ത് നിന്ന് അകന്നാൽ വെള്ളിയാഴ്ചയ്ക്ക് ശേഷം മഴ ദുർബലമാകുമെന്നാണ് നിലവിലെ നിരീക്ഷണം. എന്നാൽ ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് വടക്കോട്ട് നീങ്ങാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ മഴ ശക്തമാകും. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.































