നീലേശ്വരം : നഗരസഭ ഓഫിസില്‍നിന്ന് 155 വിവാഹങ്ങളുടെ രജിസ്റ്റര്‍ കാണാതായ സംഭവത്തില്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്ത വനിത ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഒരു വര്‍ഷത്തെ ഇന്‍ക്രിമെന്‍റ് തടഞ്ഞുവെക്കാനും ഇവരെ നഗരസഭയില്‍നിന്ന് സ്ഥലം മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാറിനോട് അഭ്യര്‍ഥിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഇതുമായി ബന്ധപ്പെട്ട് നഗരസഭ നല്‍കിയ കുറ്റാരോപണ മെമ്മോക്ക് ഇവര്‍ നല്‍കിയ മറുപടിയും ഇതിന്മേല്‍ നഗരസഭ സെക്രട്ടറിയുടെ റിപ്പോര്‍ട്ടും സംബന്ധിച്ച അജണ്ട ചര്‍ച്ച ചെയ്യവെയാണു തീരുമാനം. സെക്രട്ടറി എ.ഫിറോസ് ഖാന്‍ റിപ്പോര്‍ട്ട് കൗണ്‍സിലില്‍ അവതരിപ്പിച്ചു. ജൂലൈ 22ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗമാണ് ഇവര്‍ക്ക് കുറ്റാരോപണ മെമ്മോ നല്‍കി മറുപടി തേടാന്‍ തീരുമാനിച്ചത്. 2016 മുതല്‍ 2019 വരെയുള്ള രജിസ്റ്ററുകളാണ് നഷ്ടപ്പെട്ടത്.
ഇതുസംബന്ധിച്ച് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തില്‍ ജൂണ്‍ 16ന് ചേര്‍ന്ന ആരോഗ്യ സ്ഥിരം സമിതി യോഗം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കൗണ്‍സിലിനോട് ശിപാര്‍ശ ചെയ്തു. അതേ മാസം 29ന് ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് ഇവരെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. അന്വേഷണത്തിന് മൂന്നംഗ കമ്മിറ്റിയും രൂപവത്കരിച്ചു. വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി രവീന്ദ്രന്‍, ടി.പി ലത, കൗണ്‍സിലര്‍മാരായ റഫീഖ് കോട്ടപ്പുറം, എ.ബാലകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ചര്‍ച്ചകള്‍ക്കു മറുപടിയായി ചെയര്‍പഴ്സണ്‍ ടി.വി ശാന്ത നടപടി സംബന്ധിച്ച റൂളിങ് നല്‍കി. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ജൂലൈ 22ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്ത് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു. കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയില്‍ വനിത ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അവകാശപ്പെട്ടത് ചുമതലയും ഫയലുകളും കൈമാറിയെന്നാണ്. നഗരസഭ ജനന, മരണ, വിവാഹ സബ് രജിസ്ട്രാറുടെ ചുമതലയും ഫയലുകളും ഒന്നാം ഗ്രേഡ് ജെ.എച്ച്.ഐ നാരായണിക്ക് 2020 ഒക്ടോബര്‍ 10ന് കൈമാറിയെന്നായിരുന്നു അവകാശവാദം. ഇതിെന്റ ഫോട്ടോകോപ്പിയും ഒപ്പംെവച്ചിരുന്നു. എന്നാല്‍ ഇങ്ങനെയൊന്നു കണ്ടെത്താനായില്ലെന്നു സെക്രട്ടറി എ.ഫിറോസ് ഖാെന്റ റിപ്പോര്‍ട്ടില്‍ പറയുന്നു.