തിരുവനന്തപുരം: ക്ഷേമപെൻഷൻ ആരും സൗജന്യമായി വെച്ചുനീട്ടിയ ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എണ്ണമറ്റ പോരാട്ടങ്ങളിലൂടെയും ഇടതുപക്ഷ സർക്കാരുകളുടെ ഇടപെടലുകളിലൂടെയുമാണ് ക്ഷേമപെൻഷനുകൾ ലഭ്യമായത്. ഇതിനായി ശ്രമിച്ചതാരാണെന്നും അത് തടയാൻ തയ്യാറായത് ആരാണെന്നും സമൂഹത്തിന് അറിയാം എന്നും അദ്ദേഹം പറഞ്ഞു. കേരള കർഷകത്തൊഴിലാളി യൂണിയന്റെ കേരള പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന നടത്തിയത്.ക്ഷേമപെൻഷൻ അവകാശമാണെന്ന വാദം ഉയർത്തി മറിയക്കുട്ടി കോടതിയെ സമീപിച്ചത് ഏറെ ചർച്ചയാകുകയും പ്രതിപക്ഷവും ബി.ജെ.പി.യും അത് സർക്കാരിനെതിരേ ആയുധമാക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
കർഷകത്തൊഴിലാളി പെൻഷൻ സംസ്ഥാനത്ത് നടപ്പാക്കിയത് ഇടതുപക്ഷ സർക്കാരാണ്. അതിനായി കേരള കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഒട്ടേറെ സമരങ്ങൾ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.പിന്നാലെ കർഷകത്തൊഴിലാളി യൂണിയൻ ഏർപ്പെടുത്തിയ പ്രഥമ കേരളപുരസ്കാരം വി.എസ്. അച്യുതാനന്ദനുവേണ്ടി മകൻ ഡോ. വി.എ. അരുൺകുമാറിന് മുഖ്യമന്ത്രി സമ്മാനിച്ചു. സാമൂഹികജീവിതം മെച്ചപ്പെടുത്തുന്നതിന് സ്വജീവിതം മാറ്റിവെച്ച ധീരനായ വിപ്ലവകാരിയാണ് വി.എസ്. എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.





























