കോന്നി : കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിലെ സാമ്പത്തിക മാന്ദ്യം മാറിയാൽ ഉടൻ തന്നെ കേരളത്തിലെ 64 ലക്ഷം വരുന്ന കേരളത്തിലെ എല്ലാവർക്കും ക്ഷേമ പെൻഷനുകൾ 1600 രൂപയിൽ നിന്നും 2500 രൂപയാക്കി ഉയർത്തുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എൽ ഡി എഫ് സ്ഥാനാർഥി ഡോ. റ്റി എം തോമസ് ഐസകിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം കലഞ്ഞൂരിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സംവിധാനങ്ങൾ കേരളം സാധാരണ ജനങ്ങൾക്ക് നൽകുമ്പോഴും ഇതിനെ സാമ്പത്തികമായി ഞെരുക്കി ഇല്ലായ്മ ചെയ്യാൻ ആണ് കേന്ദ്രം ശ്രമിക്കുന്നത്. കൂടാതെ ഇതോടൊപ്പം തന്നെ കേരളത്തിലെ മുഴുവൻ വീടുകളിലും ജോലി ചെയ്യുന്ന ഗ്രഹനാഥ വീട്ടമ്മമാർക്കും കുടുംബ പെൻഷൻ ഉൾപ്പെടെ കൊടുക്കുന്നതിനുള്ള ആലോചനകളും ഇടതുമുന്നണി നടത്തി വരുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.
ഈ വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ജാഗ്രതയോടെ വോട്ട് ചെയ്തില്ല എങ്കിൽ നമ്മൾ വോട്ട് രേഖ പെടുത്തുന്ന അവസാനത്തെ ലോകസഭ തിരഞ്ഞെടുപ്പ് ആയിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തന്നെ ജാഗ്രതയോടെ വോട്ട് അവകാശം വിനിയോഗിക്കാൻ തയ്യാറാകണം. ഈ തവണയും ബി ജെ പി കേരളത്തിൽ അകൗണ്ട് തുറക്കാൻ പോകുന്നില്ല. നമ്മൾ വളരെ ജാഗ്രതയോടെ തന്നെ മുന്നോട്ട് പോകണം എന്നും അദ്ദേഹം പറഞ്ഞു. അക്കൗണ്ട് തുറന്നില്ലെങ്കിൽ പോലും പ്രധാന മന്ത്രി നരേന്ദ്ര മോദി ഏഴ് തവണ കേരളത്തിൽ എത്തിയത് കേരളത്തിന്റെ മർമ്മം മനസിലാക്കി പ്രവർത്തിക്കാൻ ആണെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി യെ പരാജയപെടുത്തുക എന്നത് ഇടതുമുന്നണിയുടെ മാത്രം ഉത്തരവാദിത്വമായി ഇപ്പോൾ മാറിയിരിക്കുകയാണ്. ശാസ്ത്രം, വിദ്യാഭ്യാസം സാമൂഹിക മേഖലകളിൽ എല്ലാം തന്നെ കേന്ദ്രവും നരേന്ദ്ര മോദി സർക്കാരും കാവി വത്കരിക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പാഠപുസ്തകങ്ങൾ വരെ കാവി വൽക്കരണം നടത്തികൊണ്ടിരിക്കുന്നത്. ഇത് സശ്രദ്ധം വീക്ഷിച്ചു കൊണ്ട് വേണം നമ്മൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ. ഒരു മത രാഷ്ട്രം സൃഷ്ടിക്കുവാൻ ആണ് ഇപ്പോൾ ബി ജെ പി ശ്രമിക്കുന്നത്. ഇടത് പക്ഷം നിലവിൽ ഉള്ളിടത്തോളം കാലം അത് സാധ്യമാകില്ല എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഭരണ ഘടന നിലനിൽക്കണം. മത നിരപേക്ഷത നില നിൽക്കണം. ഫെഡറൽ സംവിധാനവും നിലനിൽക്കണം എന്നും ഗോവിന്ദൻ വ്യക്തമാക്കി. ഇതൊന്നും വേണ്ട എന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഈ സംവിധാനങ്ങൾ ഇല്ലാതാക്കി മനുഷ്യനെ തോക്കിൻ മുനയിൽ നിർത്തി ആയുധവത്കരണത്തിന്റെ ഭാഗമായി ഭരണം ഉണ്ടാക്കുവാൻ ആണ് മോദി ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എൻ സലീം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെ യു ജനീഷ് കുമാർ എം എൽ എ, സി ഐ ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, സി പി എം ജില്ലാ സെക്രട്ടറി കെ പി ഉടയാഭാനു, പി ജെ അജയകുമാർ, പി കെ മോഹൻ കുമാർ, പ്രൊഫ. മോഹൻ കുമാർ, രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.