ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ രാജ്യത്ത് ഇന്ധന ഇറക്കുമതിയിൽ ഗണ്യമായ ഇടിവ്. മാർച്ചിൽ മാത്രം 17 ശതമാനം കുറവുണ്ടായതായി പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസിന്റെ റിപ്പോർട്ട്. അതേസമയം രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്നാണ് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്. അമേരിക്ക- ഇറാൻ യുദ്ധം ആരംഭിച്ചതോടെ സൗദി അറേബ്യ ഇറാഖ് കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വരവ് വൻതോതിൽ കുറഞ്ഞതാണ് ഇടിവിന് കാരണം. 2025 മാർച്ചിൽ 22.8 ദശലക്ഷം ടൺ എണ്ണ ഇറക്കുമതി ചെയ്തപ്പോൾ ഈ വർഷം മാർച്ചിൽ ഇത് 18.9 ദശലക്ഷം ടൺ ആയി ചുരുങ്ങി.
പ്രതിസന്ധി മറികടക്കാൻ റഷ്യ, അമേരിക്ക, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ നിലവിൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്. 2025- 26 സാമ്പത്തിക വർഷത്തിൽ 12,180 കോടി ഡോളറിന്റെ എണ്ണ ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2024-25 ൽ ഇത് 13,720 കോടി ഡോളർ ആയിരുന്നു. ഇറക്കുമതിക്കൊപ്പം ആഭ്യന്തര എണ്ണ ഉൽപാദനത്തിലും ഇടിവ് രേഖപ്പെടുത്തി. മാർച്ചിൽ രാജ്യത്ത് 2.3 ദശലക്ഷം ടൺ എണ്ണ മാത്രമാണ് ഉത്പാദിപ്പിച്ചത്. പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 24.5 ശതമാനവും ഇടിവുണ്ടായി. എന്നാൽ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നാണ് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്. ഇറക്കുമതി അളവിലെ കുറവും രാജ്യാന്തര വിപണിയിലെ എണ്ണ വില വർധിക്കുന്നതും രാജ്യത്ത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.





























