തിരുവനന്തപുരം : പാളയം കണ്ണിമേറാ മാർക്കറ്റിൽ നടക്കുന്നത് പോലീസിന്റെ സാന്നിധ്യത്തിലുള്ള കോർപ്പറേഷന്റെ അധികാര ഗുണ്ടായിസമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് പറഞ്ഞു. നിലവിൽ കരാർ ഇല്ലാത്ത പദ്ധതിയുടെ പേരിൽ ഹൈക്കോടതി നിർദ്ദേശം ലംഘിച്ചും വ്യാപാരികളെയും പൊതുജനങ്ങളെയും വെല്ലുവിളിച്ചു കൊണ്ടുമുള്ള നടപടിയാണ് കോർപ്പറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്നത്.
തീവ്രവാദ കോളനികളിലേക്ക് എത്തുന്ന സായുധ പോലീസിന്റെ റൂട്ട് മാർച്ചിന് സമാനമായ അന്തരീക്ഷം സൃഷ്ടിച്ചും സിയുധ പോലീസിനെ മുന്നിൽ നിർത്തി കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കടകളിലെ കച്ചവട സാധന സാമഗ്രികളിൽ വലിച്ചെറിയുമെന്ന പ്രതീതി ഉണ്ടാക്കിയും വ്യാപാരികളെ അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തിയും ഉദ്യോഗസ്ഥർ സ്വന്തം കൈപ്പടയിൽ എഴുതിക്കൊടുത്ത പേപ്പറുകളിൽ ഒപ്പിട്ടു വാങ്ങി സ്വമേധയാ ഒഴിയുകയാണെന്ന രേഖകൾ ഉണ്ടാക്കി മാർക്കറ്റ് ഒഴിയുവാൻ നിർബന്ധിതരാക്കിയ നടപടി തീർത്തും ഹൈക്കോടതി നിർദേശത്തിന്റെ പരസ്യമായ ലംഘനമാണെന്നും ഇതിനെതിരെ ശക്തമായ നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി പണിഞ്ഞ കെട്ടിടത്തിൽ ഇതുവരെ വൈദ്യുതി ഇല്ല. കോടതി ആവശ്യപ്പെട്ടതനുസരിച്ച് മാലിന്യം നീക്കം ചെയ്തിട്ടില്ല, പോലീസിന്റെ സാന്നിധ്യത്തിൽ ഒഴിഞ്ഞുപോകാമെന്ന് നഗരസഭ ഉദ്യോഗസ്ഥരുടെ കൈപ്പടയിൽ എഴുതിയ രേഖയിൽ ഒപ്പിട്ട വ്യാപാരികൾക്ക് സ്വന്തം വീടുകളിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ, തെരുവിലേക്കോ മാത്രമേ സാധന സാമഗ്രികളുമായി പോകാൻ കഴിയൂ. ഹൈകോടതി ആവശ്യപ്പെട്ട റിപ്പോർട്ടുകൾ കോർപ്പറേഷൻ സെക്രട്ടറി ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ല. ജൂലൈ ഒന്നിന് കോടതി അലക്ഷ്യ ഹർജി വാദം കേൾക്കാനിരിക്കെ ആണ് സെക്രട്ടറിയുടെ ഈ നിയമവിരുദ്ധ നടപടി എന്നും എന്തായാലും കോടതി ലക്ഷ്യം ഫയൽ ചെയ്തു എന്നാൽ ഇതും കൂടെ ഇരിക്കട്ടെ എന്ന നിലപാടാണ് സെക്രട്ടറി പരസ്യമായി എടുക്കുന്നതെന്നും പാളയം മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ഡി. വിദ്യാധരൻ, രാജൻ. പി. നായർ, ജെ. റജാസ്, എസ്. ഷഹാബുദ്ദീൻ എന്നിവർ പറഞ്ഞു.
ഉടനെ പുനർനിർമ്മാണം നടക്കുകയില്ല എന്ന് ഉറപ്പായിട്ടും പാളയം മാർക്കറ്റ് ഇടിച്ചു നിരത്തുവാനുള്ള വ്യഗ്രത ചില ശക്തികളുടെ ഗൂഢാലോചനയുടെ ഫലമാണെന്നും അവർ പറഞ്ഞു. പാളയം മാർക്കറ്റിലെ വ്യാപാരികളോട് കാട്ടുന്ന ക്രൂരതയെ നഗരസഭയിൽ വോട്ടുള്ള മുഴുവൻ വ്യാപാരി കുടുംബങ്ങളിലേക്കും കാര്യകാരണങ്ങൾ സഹിതം പരസ്യ-രഹസ്യ പ്രചരണം നടത്തുമെന്നും അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിപ്പിക്കും എന്നും ഭാരവാഹികൾ പറഞ്ഞു. അന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്ന ഏറ്റവും ചെറുകിട വ്യാപാരികളാണ് പാളയം മാർക്കറ്റിലുള്ളതെന്നും അവർ പറഞ്ഞു.































